രഞ്ജിത് രാജിവെച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്കെന്ന് എഐവൈഎഫ്; പരാതി ലഭിച്ചാല്‍ നടപടിയെന്ന് എംബി രാജേഷ്

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. നിയമ വാഴ്ചയുള്ള സംസ്ഥാനമാണ് കേരളം. നിയമത്തിന് മുകളില്‍ കേരളത്തില്‍ ഒന്നും പറക്കില്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും എംബി രാജേഷ് പറഞ്ഞു.

ഇരുകൂട്ടരുടെയും അഭിപ്രായങ്ങള്‍ മാത്രമാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാരിന് മുന്നില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ നിയമനടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് എഐവൈഎഫ് അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി കൊച്ചിയില്‍ ചേര്‍ന്ന ഓപ്പണ്‍ ഫോറത്തിലാണ് എഐവൈഎഫ് നിലപാട് വ്യക്തമാക്കിയത്. സിപിഐയും ലൈംഗികാതിക്രമ പരാതി നേരിടുന്ന രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന് ഇടതുമുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്നും സിപിഐ ആവശ്യപ്പെട്ടു.