'പഴയ സിപിഎം ആണെങ്കിൽ ഇങ്ങനെയാകില്ലായിരുന്നു, ഇപിയോടും എഡിജിപിയോടും രണ്ടു നിലപാട്'; വിഡി സതീശൻ

ഇപി ജയരാജനോടും എഡിജിപിയോടും സിപിഎമ്മിന്‌ രണ്ടു നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രകാശ് ജാവദേക്കറെ കണ്ട ഇപി ജയരാജനെ പുറത്താക്കി. ആർഎസ്എസ് നേതാവിനെ കണ്ട എഡിജിപിയും കൂട്ടുനിന്ന മുഖ്യമന്ത്രിയും അതേ സ്ഥാനത്ത് തുടരുന്നു. പഴയ സിപിഎം ആണെങ്കിൽ ഇങ്ങനെയാകില്ലായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

പത്തു ദിവസമായി ഒരു ഭരണകക്ഷി എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കുന്നു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇനിയും ഉപചാപകർ ഉണ്ട്. അവരുടെ പേർ ഉടൻ പുറത്തു വരും. പിവി അൻവറിന് പിന്നിൽ പ്രതിപക്ഷം അല്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിലപാട് സ്ത്രീവിരുദ്ധമാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹൈക്കോടതി ഇടപെടലോടെ പ്രതിപക്ഷം പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. അല്ലാതെ അതിന് ശേഷം വന്ന വെളിപ്പെടുത്തലുകളെ കുറിച്ചല്ലെന്നും വിഡി സതീശൻ പറഞ്ഞു.