'മുഖ്യമന്ത്രിയെ അങ്കിളെന്ന് വിളിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ, പിണറായി ബധിരനോ കുരുടനോ ആണോ?' രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുധാകരന്‍

മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉന്നതർക്കെതിരെയുള്ള പീഡനപരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഈ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയെ അങ്കിളെന്ന് വിളിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ബലാത്സംഗക്കെസില്‍ പ്രതിയാകാന്‍ പോകുകയാണ്. പിണറായി വിജയന്‍ രാജിവെച്ച് പുറത്തുപോകണമെന്നും കെ സുധാകരന്‍ പറഞ്ഞു.

‘എസ്പി മുഖ്യമന്ത്രിയെ വിളിക്കുന്നത് അങ്കിളെന്നാണ്, എന്ത് നാടാണിത്. തന്റെ അങ്കിളാണ് മുഖ്യമന്ത്രി, പരാതി പറയാന്‍ പോയാല്‍ വെറുതെ വിടില്ലെന്നാണ് ആ സ്ത്രീയോട് പറയുന്നത്. ശരിക്കും തരിച്ചിരുന്നാണ് വാര്‍ത്ത കേട്ടത്. തന്റെ ഓര്‍മ്മയിലോ അറിവിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി അറിയില്ലെന്ന് പറഞ്ഞാല്‍ എന്തിനാണ് ഒരു മുഖ്യമന്ത്രി. മുഖ്യമന്ത്രി ബധിരനോ കുരുടനോ ആണോ? മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം’, സുധാകരന്‍ റിപ്പോർട്ടറിനോട് സംസാരിക്കവെ പ്രതികരിച്ചു.

കേരളത്തില്‍ നീതിയോ, നീതിന്യായ വ്യവസ്ഥയോ ഇല്ല. ജനങ്ങള്‍ക്ക് ഇവിടെ സമാധാനപരമായി ജീവിക്കാന്‍ അവസരമുണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു. ഭരണരംഗത്ത് ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയാത്ത കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍ പറഞ്ഞു. പിണറായിക്ക് സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രമാണുള്ളത്. പൊലീസുകാരുടെ തോന്ന്യാസം തേയ്ച്ചാലും മായ്ക്കാനും കഴിയില്ലെങ്കില്‍ പിണറായി വിജയന്‍ രാജിവെച്ച് പുറത്തു പോകണം.

Read more

ചക്കിക്കൊത്ത ചങ്കരന്‍ എന്ന് പറയുന്നതുപോലെ മുഖ്യമന്ത്രിക്ക് പറ്റിയ പൊലീസുകാരാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രിയെ അടിച്ചു പുറത്താക്കാന്‍ കേരളത്തിലെ ജനങ്ങള്‍ മുന്നോട്ടുവരണം. അങ്ങനെ ജനങ്ങള്‍ മുന്നോട്ടുവന്നാല്‍ കോണ്‍ഗ്രസ് അതിന് നേതൃത്വം നല്‍കുമെന്നും കെ സുധാകരന്‍ പറഞ്ഞു. വിവിധ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.