കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; യാത്രയ്ക്കിടെ നഷ്ടമായെന്ന് അധ്യാപകന്‍, അന്വേഷണം

ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല. രജിസ്ട്രാറുടെ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി. കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിൽ നടന്നത് ഗുരുതര വീഴ്ചയാണെന്ന റിപ്പോട്ട് പുറത്ത് വന്നിരുന്നു.

ബൈക്കിൽ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്‍റെ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നും മൂല്യനിര്‍ണയം നടത്തിയ അധ്യാപകൻ സര്‍വകലാശാല അധികൃതരെ അറിയിച്ചു. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്.

പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി സര്‍വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്‍റെ വിശദീകരണം.

അതേസമയം വീണ്ടും പരീക്ഷ നടത്തുമെന്നാണ് സർവകലാശാലയുടെ വിശദീകരണം. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ സർവകലാശാല ബന്ധപ്പെടും. പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല.