കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാക്കുന്നു; മര്യാദയ്ക്ക് ബസ് ഓടിക്കണം; പരാതി ഉയര്‍ന്നാല്‍ കടുത്ത നടപടി; താക്കീതുമായി മന്ത്രി

കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ മര്യാദയ്ക്ക് ബസ് ഓടിക്കണമെന്ന താക്കീതുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. റോഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാരാണ്.

കെഎസ്ആര്‍ടിസിയുടെ യജമാനന്‍ പൊതുജനമാണ്. കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ജീവനക്കാര്‍ ആളുകളോട് മോശമായി പെരുമാറുന്നു. പരാതി വന്നാല്‍ അതി തീവ്ര നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

500 ല്‍ താഴെ ബസ് ഓടുന്ന സ്വിഫ്റ്റ് ഇടിച്ചാണ് കൂടുതല്‍ പേര്‍ മരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള മര്യാദ സ്വിഫ്റ്റിലെ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും പാലിക്കണമെന്നും ഗണേഷ് കുമാര്‍ താക്കീത് നല്‍കി.

Read more

അതേസമയം, സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ കേരള കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് 14 ഡിപ്പോകള്‍ കേന്ദ്രീകരിച്ച് എല്ലാ തരത്തിലുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂനിറ്റുകള്‍ ആരംഭിക്കും. ഈ കേന്ദ്രങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, കാസര്‍കോട്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തൃശൂര്‍ എന്നീ 14 കെ.എസ്.ആര്‍.ടി.സി യൂനിറ്റുകളിലാണ് എമര്‍ജന്‍സി യൂനിറ്റുകള്‍ ആരംഭിക്കുന്നത്.