'കുമ്മനാനായെ പറപ്പിക്കൂ അര്‍മ്മാദിക്കൂ'; കൊച്ചി മെട്രോ അധികൃതരെ പുലിവാലു പിടിപ്പിച്ച് ഗെയിം ഇറങ്ങി

കൊച്ചി മെട്രോ അധികൃതരെ പുലിവാലു പിടിപ്പിച്ച് “കുമ്മനാന”. മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞന്‍ ആനയ്ക്ക് പേരു ചോദിച്ച് ഫെയ്സ്ബുക്കില്‍ മത്സരം സംഘടിപ്പിച്ചതാണ് പ്രശ്നമായത്. ലിജോ ജോസ് എന്നയാള്‍ നിര്‍ദേശിച്ച “കുമ്മനാന” എന്ന പേരിനാണ് കമന്റ് ബോക്സില്‍ ഏറ്റവുമധികം ആരാധകരുള്ളത്. ആയിരക്കണക്കിന് ലൈക്കാണ് ഈ പേര് വാങ്ങിക്കൂട്ടിയത്. ഇതാണ് മെട്രോയെ വട്ടംകറക്കിയത്. ഒടുവില്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന പേര് പാടില്ലെന്ന് മെട്രോ അധികൃതര്‍ക്ക് നാമനിര്‍ദേശന മത്സരത്തിന്റെ നിയമാവലി മാറ്റേണ്ടി വന്നു. സംഭവങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ കുമ്മനാനായുടെ പേരില്‍ ഗെയിം എത്തിയിരിക്കുകയാണ്.

കുമ്മനാനായെ പറപ്പിക്കൂ അര്‍മ്മാദിക്കൂ

എന്ന സൈറ്റിലാണ് ഗെയിമുള്ളത്. കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ എന്നാണ് ഗെയിമിന്റെ പേര്. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തള്ളാന്‍ തയ്യാറാണോ എന്ന ഓപ്ഷന്‍ വരും. ആനയെ തള്ളുന്നതോടെ ആന മുകളിലേക്ക് പൊങ്ങുന്നതും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിന്റ് ലഭിക്കും. എന്നാല്‍ പ്ലേ സ്റ്റോറില്‍ ഈ ഗെയിമില്ല.

വ്യാഴാഴ്ചയാണ് ഭാഗ്യചിഹ്നമായ കുഞ്ഞന്‍ ആനയ്ക്ക് പേരു ചോദിച്ച് കൊച്ചി മെട്രോ ഫെയ്സ്ബുക്ക് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. അപ്പു, തൊപ്പി, കുട്ടന്‍ ഇതൊന്നും ചേരില്ല. ഏറ്റവും ക്രിയാത്മകമായി ചിന്തിച്ച് പേര് നിര്‍ദേശിക്കാനായിരുന്നു ആവശ്യം. ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന മൂന്ന് പേരുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഇതില്‍ നിന്ന് കെഎംആര്‍എല്‍ അധികൃതര്‍ വിജയിയെ തീരുമാനിക്കും. ഡിസംബര്‍ നാലിന് വൈകിട്ട് ആറുവരെ പേര് നിര്‍ദേശിക്കാം. ഇതൊക്കെയായിരുന്നു നിബന്ധന.

കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ ഔദ്യോഗികമായി ക്ഷണം ഇല്ലാതിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര നടത്തിയത് വിവാദമായിരുന്നു. ഇത് ഏറ്റെടുത്ത് ഫെയ്സ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള സാമൂഹ്യ മാധ്യമ ലോകത്ത് “കുമ്മനടി” എന്ന പ്രയോഗം തന്നെയുണ്ടായി.