ടോറസ് ഇടിച്ച് കുതിരാനിലെ ലൈറ്റുകള്‍ തകര്‍ന്നു; പത്ത് ലക്ഷം രൂപയുടെ നഷ്ടം

ടോറസ് ഇടിച്ച് കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ന്നു. ലോറിയുടെ പുറകിലെ ബക്കറ്റ് ഉയര്‍ത്തിവെച്ച് വാഹനം ഓടിച്ചതാണ് മുകളില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകരാന്‍ കാരണം. 10 ലക്ഷം രൂപയിലധികം നഷ്ടമുണ്ടാതായാണ് ഇലക്ട്രിക്കല്‍ വിഭാഗം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്നലെയാണ് കുതിരാനിലെ രണ്ടാം തുരങ്കം തുറന്നുകൊടുത്തത്. രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടുന്നത് തൃശൂരില്‍ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ്. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഒഴിവാക്കി ഇനി ഒറ്റ വരിയാക്കും. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്നു കൊടുത്തത്.

Read more

പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. രണ്ടാം തുരങ്കം ഏപ്രില്‍ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നല്‍കാമെന്ന നിര്‍ദേശം ദേശീയപാതാ അതോറിറ്റി നടത്തിയത്. തുരങ്കങ്ങള്‍ തുറന്നു കൊടുത്താലും ടോള്‍ പിരിവ് ഉടന്‍ തുടങ്ങാന്‍ സമ്മതിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.