മാന്നാർ കൊലപാതകം: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും

മാന്നാ‍റിലെ കലയുടെ കൊലപാതകക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജിനു, സോമൻ, പ്രമോദ് എന്നിവരെയാണ് 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയിൽ പൊലീസ് ആറു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടു. പൊലീസിന്റെ ആവശ്യം അംഗീകരിച്ച കോടതി ഈ മാസം എട്ടാം തീയതി വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.

കലയുടെ കൊലപാതകം നടത്തിയത് എന്തെങ്കിലും ആയുധം ഉപയോഗിച്ചാണോ എന്നും സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറയുന്നു. കലയെ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കുന്നു.

15 വർഷം മുമ്പ് കാണാതായ കല കൊല ചെയ്യപ്പെട്ടത് പെരുമ്പുഴ പാലത്തിൽ വച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. 2009 ലായിരുന്നു സംഭവമെന്നും എഫ്‌ഐആറിൽ പറയുന്നു. കലയെ കൊന്ന് മൃതദേഹം മാരുതി കാറിൽ കൊണ്ടുപോയി മറവ് ചെയ്‌തെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. ഇതിന് ശേഷം തെളിവുകളെല്ലാം പ്രതികൾ നശിപ്പിച്ചുവെന്നും പറയുന്നു.

കേസിൽ കലയുടെ ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. ജിനു, പ്രമോദ്, സോമൻ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ. എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിനെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. അനിലിനെ ബന്ധപ്പെടാൻ ആവുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Read more