ചുരുളഴിയുന്നു, 'കൃത്യത്തിന് പിന്നിൽ മാസങ്ങളായുള്ള ആസൂത്രണം, കുട്ടിയുടെ പിതാവിന് കേസുമായി ബന്ധമില്ല, സഹോദരൻ ഹീറോ, രേഖാ ചിത്രം സഹായകരമായി'; എഡിജിപി മാധ്യമങ്ങളോട്

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ ചുരുളഴിയുന്നു. പ്രതികൾ എല്ലാവരും അറസ്റ്റിലായതായി എഡിജിപി അജിത്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വളരെ കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒന്നരമാസമായി ഇവർ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു കുടുംബം മുഴുവൻ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടർന്ന് പത്മകുമാർ വൻ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പണയത്തിലായിരുന്നു.

ഒരു വർഷമായി ഇത് മറികടക്കാനുള്ള ആലോചനയിലായിരുന്നു പത്മകുമാർ. ഒന്നരമസമായി മകൾ അനുപമ പദ്ധതിയുടെ ഭാഗമായി. അനുപമയുടെ യുട്യൂബ് വരുമാനം റദ്ദുചെയ്തു. വരുമാനം നിലച്ചതോടെ പദ്ധതിയുടെ ഭാഗമായി. വരുമാനം നിലച്ചത് ജുലൈക്ക് ശേഷം. മറ്റ് ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുറ്റകൃത്യം നടപ്പിലാക്കിയത്.

കാറിൽ യാത്ര ചെയ്ത് തട്ടിയെടുക്കാൻ പറ്റിയ കുട്ടികളെ അന്വേഷിച്ചു. ഈ കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് പോകുന്നത് നിരീക്ഷിച്ചു. അത്തരത്തിൽ പലതവണ ഇവിടെ എത്തിയിരുന്നു. ഈ സംഭവത്തിൽ കുട്ടിയുടെ ചേട്ടനാണ് യഥാർത്ഥ ഹീറോ. കുട്ടിയിൽ നിന്ന് പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്. കുട്ടിയുടെ പ്രതികളെ ശരിയായി പ്രതിരോധിച്ചു. കുട്ടിയുടെ പിതാവിന് കേസുമായി ബന്ധമില്ല. കുട്ടി നൽകിയത് കൃത്യമായ വിവരം. കുട്ടികൾ ധൈര്യത്തോടെ പ്രതികരിച്ചു. രേഖാ ചിത്രം വരച്ചവർ തന്ന വിവരങ്ങൾ വളരെ വ്യക്തമായിരുന്നു.

കേസിന്റെ ആദ്യ ദിവസം തന്നെ ലഭിച്ച ഒരു സുപ്രധാന തെളിവിൽ നിന്നാണ് പ്രതി ചാത്തന്നൂരിൽ നിന്നുള്ള ആളാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. ആ സൂചനയിൽ നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. പത്മകുമാർ കംപ്യൂട്ടർ ബിരുദധാരിയാണ്. കുട്ടിയോട് അച്ഛന്റെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

പ്രതികളുടെ വീടുകളിൽ കുട്ടിയെ എത്തിച്ചു. തുടർന്ന് കുട്ടിയുടെ അമ്മയുടെ നമ്പർ മനസിലാക്കി. പിന്നെ പാരിപ്പള്ളിയിൽ പോയി കടയുടമയിൽ നിന്ന് ഫോൺ വാങ്ങി വിളിച്ചു. പിന്നെയാണ് കേസ് ഇത്രയും മാധ്യമശ്രദ്ധ നേടിയെന്ന് ഇവർ മനസിലാക്കിയത്. ലിങ്ക് റോഡിൽ നിന്ന് ആശ്രാമം മൈതാനത്ത് കുട്ടിയെ ഓട്ടോയിൽ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം അറിയാം. പദ്മകുമാർ മറ്റൊരു ഓട്ടോ പിടിച്ച് പിന്നാലെ വന്നു. കോളേജ് കുട്ടികൾ കുട്ടിയെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം ഇരുവരും ഓട്ടോ പിടിച്ച് പോകുകയാണുണ്ടായത്.

വലിയ സമ്മർദ്ദം ഉണ്ടായ കേസാണിതെന്നും പ്രാഥമിക ആവശ്യം കുട്ടിയെ തിരിച്ചു കിട്ടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം തന്നെ സംഭവത്തെക്കുറിച്ച് സുപ്രധാന സൂചന കിട്ടി. പ്രതികൾ കൊല്ലം ജില്ലക്കാർ തന്നെ മനസ്സിലാക്കി. 96 മണിക്കൂറിനുള്ളിൽ കേസ് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞെന്നും എഡിജിപി പറഞ്ഞു.