ഡോക്കറ്റ് നമ്പർ ഇല്ലേ? സർക്കാർ ജീവനക്കാരൻ എങ്ങനെ ബിസിനസ് തുടങ്ങും? പെട്രോൾ ഉടമ പുറത്തുവിട്ട പരാതിയിന്മേൽ ചോദ്യങ്ങളുയരുന്നു

കണ്ണൂരിലെ എഡിഎം കെ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപമായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി അവകാശപ്പെടുന്ന പരാതിയുടെ പകർപ്പ് പരാതിക്കാരനായ ടിവി പ്രശാന്തൻ മാധ്യമങ്ങൾക്ക് ഇന്നലെ കൈമാറിയിരുന്നു. എന്നാൽ എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം തട്ടിക്കൂട്ടി പരാതി ഉണ്ടാക്കി മാധ്യമങ്ങൾക്ക് നൽകിയതാണെന്നാണ് പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ ആരോപിക്കുന്നത്. അതിന് കാരണം ഇതൊക്കെയാണ്;

ഒന്നാമതായി പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ പരാതിക്കാരന്റെ പക്കൽ ഇല്ലായിരുന്നു. ഇതൊന്നും കൈവശം ഇല്ലെന്ന് പരാതിക്കാരൻ തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതി അയയ്ക്കുന്നവർ സിഎംഒ പോർട്ടലിലേക്കാണ് വിവരങ്ങൾ നൽകാറുള്ളത്. അയച്ച ഉടൻ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പർ ഉൾപ്പെടെയുള്ള മറുപടി ഇ-മെയിലിൽ ലഭിക്കും. പരിയാരം ഗവ. മെഡിക്കൽ കോളജ് ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പരതിക്കാരനായ പ്രശാന്തന് സിഎംഒ പോർട്ടലിനെക്കുറിച്ച് അറിയില്ലേ എന്നതും ചോദ്യമാണ്‌.

സർക്കാർ ജീവനക്കാരനായ ഒരാൾക്ക് എങ്ങനെ സംരംഭം തുടങ്ങാൻ സാധിക്കുമെന്നാണു മറ്റൊരു ചോദ്യം. കൈക്കൂലി നൽകിയെന്നു സ്വയം പ്രഖ്യാപിച്ച സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ ആവശ്യപ്പെടുന്നു.

പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ഒരാൾക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ സംശയിക്കുമ്പോൾ തന്നെ എഡിഎം വിളിച്ചപ്പോൾ 6ന് ക്വാർട്ടേഴ്സിലെത്തി 98,500 രൂപ കൈക്കൂലി നൽകിയെന്നു പറയുന്നതിലും ദുരൂഹത ആരോപിക്കുന്നുണ്ട്. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം സംഭവത്തിൽ കണ്ണൂര്‍ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ഡിഎം കൈക്കൂലി വാങ്ങി എന്ന പരാതി റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് പറയുന്നുണ്ട്.