ഇനി മുദ്രപ്പത്രമൊന്നും വേണ്ട 'ഇ-സ്റ്റാമ്പ്' മാത്രം; ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പുതിയ സംവിധാനം

മുദ്രപ്പത്രങ്ങൾ ഇനിമുതൽ ‘ഇ സ്റ്റാമ്പ്’ ലേക്ക് മാറുന്നു. ഇതോടെ ആധാരങ്ങളുടെ രജിസ്‌ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക്‌ മാറും. മുദ്രപത്രത്തിന്റെ അച്ചടിച്ചെലവ്‌ ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുമാണ്‌ പുതിയ തീരുമാനം. ഇതോടെ വർഷം 60 കോടിരൂപ അച്ചടി ഇനത്തിൽ കുറയും.

2017 മുതൽ ഒരുലക്ഷത്തിനുമുകളിൽ മുദ്രപ്പത്രം ആവശ്യമുള്ള രജിസ്‌ട്രേഷന്‌ ഇ സ്റ്റാമ്പ്‌ ഉപയോഗിക്കുന്നുണ്ട്‌. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഇത്‌ വ്യാപകമാക്കിയിട്ടുണ്ട്. നിലവിൽ ഒരു രജിസ്‌ട്രേഷന്‌ പല വിലയുള്ള നിരവധി മുദ്രക്കടലാസ്‌ ഉപയോഗിക്കുന്നുണ്ട്‌. എന്നാൽ ഇ സ്റ്റാമ്പിൽ ഈ പ്രശ്‌നമില്ല. ഒക്ടോബറിലോ നവംബറിലോ പൂർണമായി നടപ്പാക്കും.

ഇ സ്റ്റാമ്പും വെണ്ടർമാർ വഴിയാണ്‌ നൽകുക. സൈറ്റ്‌ ലോഗിൻ ചെയ്യാൻ ഇവർക്ക്‌ പാസ്‌വേർഡ്‌ നൽകും. ഇ സ്റ്റാമ്പിലെ ക്യൂ ആർ കോഡ്‌ സ്കാൻ ചെയ്താൽ പേര്‌, മുദ്രപ്പത്രം എടുത്ത സ്ഥലം എന്നിവ അറിയാം. വ്യക്തികളുടെ പേര്‌ വാട്ടർമാർക്കായി ഉണ്ടാകും. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്‌.

സ്റ്റാമ്പ് ഡ്യൂട്ടി ഇലക്ട്രോണിക് രീതിയിൽ സർക്കാരിലേക്ക് അടയ്ക്കുന്ന ഒരു പ്രക്രിയയാണ് ഇ-സ്റ്റാമ്പ് പേപ്പർ. വേഗമേറിയതും പ്രശ്‌നരഹിതവുമായ പേയ്മെന്റ്റ് പ്രക്രിയ ഉറപ്പാക്കുന്നതിന് പരമ്പരാഗത പേപ്പറും ഫ്രാങ്കിംഗ് സ്റ്റാമ്പിംഗ് രീതിയും ഡിജിറ്റൽ സ്ട്രാറ്റജി ഉപയോഗിച്ച് സർക്കാർ മാറ്റി. നിലവിൽ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ ഈ സേവനം ലഭ്യമാണ്. മഹാരാഷ്ട്രയ്ക്ക് സ്വന്തമായി ഇലക്ട്രോണിക് സ്റ്റാമ്പ് ഡ്യൂട്ടി പേയ്മെന്റ്റ് രീതിയുണ്ട്.