'ബിജെപിക്ക് മുൻപിൽ വിനീതദാസനായി നില്‍ക്കുന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന്‌ അപമാനം'; പിണറായി വിജയന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിജെപിക്ക് മുന്നിൽ വിനീതദാസനായി നിൽക്കുന്ന ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല സംസ്ഥനത്തിന് അപമാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ 2014 ലെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി ചർച്ച നടത്തിയെന്ന ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് നിലവിലെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്റെ പോസ്റ്റ് വീണ്ടും ചർച്ചയാകുന്നത്.

‘ബിജെപിക്ക് മുന്നിൽ വിനീതദാസനായി നിൽക്കുന്ന രമേശ് ചെന്നിത്തല എന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം’ എന്നാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. 2014 സെപ്റ്റംബർ 30നാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരത്ത്‌ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ ആഎഎസ്‌ കൊടുംക്രിമിനലും കൊലക്കേസ്‌ പ്രതിയുമായ കൈതമുക്ക്‌ സ്വദേശി സന്തോഷ്‌ തലപ്പാവണിയിച്ച്‌ സ്വീകരിച്ചതായിരുന്നു അന്നത്തെ വിഷയം.

ഇസെഡ്‌ കാറ്റഗറി സുരക്ഷയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച്‌ സ്വീകരിക്കാന്‍ ഒരു കൊലക്കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഒരാളെ അനുവദിച്ച സംസ്ഥാന പൊലീസിന്റെ നടപടി അപമാനകരമാണെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും ആര്‍എസ്‌എസും തമ്മിലുള്ള ബന്ധം തുറന്നുകാണിക്കുന്നതാണ്‌ ഈ നടപടിയെന്നും ആർഎസ്എസ് മനസുള്ള ആഭ്യന്തര മന്ത്രിയാണ് രമേശ് ചെന്നിത്തലയെന്നും വർഗീയ കക്ഷികളുമായി കോൺ​ഗ്രസ് നേതൃത്വം ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നും ആണ് പിണറായി വിജയൻ പോസ്റ്റിൽ ആരോപിച്ചിരുന്നത്.

Read more

എൽഡിഎഫ് അധികാരത്തിൽ വന്നശേഷം, മുമ്പും പിണറായിയുടെ ഈ പോസ്റ്റ് യുഡിഎഫ് പ്രവർത്തകരടക്കം കുത്തിപ്പൊക്കിയിരുന്നു. 2016ൽ ആര്‍എസ്എസ് ക്യാമ്പില്‍ ആയുധപരിശീലനം നടത്തുന്നു എന്ന റിപ്പോര്‍ട്ടിൻമേല്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തതിനെ വിമർശിച്ച് അന്നത്തെ എംഎൽഎ വിടി ബൽറാം രംഗത്തുവരികയുണ്ടായി. അന്ന് പിണറായിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് തന്നെയാണ് വിടി ബൽറാം വിമർശനത്തിന് ഉപയോഗിച്ചത്.