ഷീന ഷുക്കൂറിന്റെ പ്രബന്ധത്തിന് എതിരെ കോപ്പിയടി ആരോപണം; ഗവര്‍ണര്‍ക്ക് പരാതി നല്‍കി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍

എം.ജി. സര്‍വകലാശാല മുന്‍ പ്രൊ-വൈസ് ചാന്‍സിലറും കണ്ണൂര്‍ സര്‍വ്വകലാശാല നിയമപഠന വകുപ്പ് മേധാവിയുമായ ഡോ. ഷീന ഷുക്കൂറിന്റെ പിഎച്ച്.ഡി പ്രബന്ധത്തില്‍ കോപ്പിയടിയെന്ന് ആരോപണം. ഇത് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പരാതി നല്‍കി. വിഷയത്തില്‍ ഗവര്‍ണര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

അക്കാദമിക് തിരിമറി നടത്തി ഉന്നത പദവികളിലെത്തിയ ഷീന ഷുക്കൂറിനെ കണ്ണൂര്‍ സര്‍വ്വകലാശാല നിയമ പഠന വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി ആരോപണം അന്വേഷിക്കണമെന്നാണ് ആവശ്യം. യു.ജി.സി അംഗീകരിച്ച ടേണിറ്റിന്‍ സോഫ്റ്റ്വെയറില്‍ പരിശോധിച്ചപ്പോള്‍ 60 ശതമാനം കോപ്പിയടി നടന്നതായി കണ്ടെത്തിയതായി അവര്‍ ആരോപിക്കുന്നു. ഡോക്ടറേറ്റോ പിജി ബിരുദമോ ഇല്ലാത്ത മുന്‍ ഹൈക്കോടതി ജസ്റ്റിസ് അബ്ദുല്‍ ഗഫൂര്‍, ഷീന ഷുക്കൂറിനെ ഗൈഡ് ചെയ്തത് ചട്ടവിരുദ്ധമെന്നും ആരോപണമുണ്ട്.

‘കേരളത്തിലേയും ലക്ഷദ്വീപിലേയും മുസ്ലീം കുടുംബനിയമത്തിന്റെ സാധുതയും പ്രയോഗവും’ എന്ന വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന്് 2009-ലാണ് തമിഴ്നാട് അംബദ്കര്‍ സര്‍വ്വകലാശാല ഷീന ഷുക്കൂറിനു പിഎച്ച്.ഡി ബിരുദം നല്‍കിയത്. എന്നാല്‍ പ്രബന്ധത്തിന്റെ നാലാം ചാപ്റ്ററില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ കെ. ശ്രീധരവാര്യര്‍ 1969ല്‍ പ്രസിദ്ധീകരിച്ച ‘മരുമക്കത്തായം അലൈഡ് സിസ്റ്റം ഓഫ് ലോ’ എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ അതുപോലെ പകര്‍ത്തിയതായി പരാതിയില്‍ പറയുന്നു.

2011ല്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗമായും 2013-ല്‍ എം.ജി. സര്‍വകലാശാല പി.വി.സിയായും നിയമിതയായിരുന്ന ഡോ. ഷീന ഷുക്കൂര്‍ ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാല നിയമപഠന വകുപ്പ് മേധാവിയാണ്.