നട്ടാശേരിയില്‍ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം, ചോറ്റാനിക്കരയില്‍ സമരപ്പന്തല്‍ ഉയര്‍ന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും സില്‍വര്‍ ലൈനെതിരായ പ്രക്ഷോഭങ്ങള്‍ തുടരുന്നു. കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമായി. സില്‍വര്‍ ലൈന്‍ കല്ലിടലിന് എത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. സര്‍വേ കല്ലുകളുമായി എത്തിയ വാഹനം പ്രതിഷേധക്കാര്‍ കടത്തി വിട്ടില്ല. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് നട്ടാശേരിയില്‍ പ്രക്ഷോഭം നടക്കുന്നത്.

നട്ടാശേരിയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് കല്ലിടല്‍ നടപടികള്‍ വീണ്ടും ആരംഭിച്ചത്. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. നാട്ടപകാരും പൊലീസും തമ്മില്‍ സംഘര്‍ഷാവസ്ഥയിലാണ്. പൊലീസ് കണ്ണീര്‍ വാതകം ഉള്‍പ്പടെ എത്തിച്ചിട്ടുണ്ട്. കുഴിയിലപ്പടിയില്‍ സ്ഥിരം സമരപ്പന്തല്‍ ഒരുക്കാനാണ് നാട്ടുകാരുടെ തീരുമാനം.

തിരുവനന്തപുരം മുരുക്കുംപുഴ കോഴിമടയിലും സില്‍വര്‍ സര്‍വേയ്‌ക്കെതിരെ സമരം നടക്കുകയാണ്. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സര്‍വേ കല്ലുകള്‍ മുഴുവന്‍ പിഴുതു മാറ്റാനാണ് തീരുമാനം. സര്‍വേ കല്ലുകള്‍ മുഴുവന്‍ പിഴുത് വാഹന ജാഥയായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൊണ്ടുപോകുമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറിയിച്ചത്.

ചോറ്റാനിക്കരയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരപ്പന്തല്‍ ഉയര്‍ന്നു. സമരസമിതിയുടേയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തിലാണ് ചോറ്റാനിക്കരയില്‍ ജനകീയ സമരം മുന്നേറുന്നത്.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കേന്ദ്രാനുമതി വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. പാര്‍ലമെന്റില്‍ വച്ചാണ് കൂടിക്കാഴ്ച. പദ്ധതി വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അംഗീകാരം തേടി മുഖ്യമന്ത്രി തന്നെ നേരിട്ട് മോദിയെ കാണുന്നത്. സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും.