പിവി അൻവറിന്‍റെ ഫോൺ ചോർത്തൽ ആരോപണം; 'വിഷയം അതീവ ഗൗരവതരം', മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ

പിവി അൻവർ എംഎല്‍എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തില്‍ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്ന സ്ഥിതി അതീവ ഗൗരവമേറിയതാണെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഗവർണർ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണ്. താനും ഫോൺ ചോർത്തി എന്ന അൻവറിന്റെ തുറന്ന് പറച്ചിലും ഗൗരവതരമാണെന്നും ഗവർണർ പറഞ്ഞു.

അൻവറിന്റെ ആരോപണം സർക്കാരിനെതിരെ ആയുധമാക്കുകയാണ് ഗവർണർ. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണറിന്റെ കത്തിൽ സർക്കാരിനും അൻവറിനും വിമര്‍ശനമുണ്ട്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറിന്റെ കത്തിൽ വ്യക്തമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലയ്ക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണറിന്റെ കത്തിൽ പറയുന്നുണ്ട്. പുറത്ത് വന്ന സംഭാഷണങ്ങളിൽ പൊലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറിന്റെ കത്തിൽ പറയുന്നു.

ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) സഹായത്തോടെ എഡിജിപി എംആർ അജിത് കുമാർ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയന്നായിരുന്നു പിവി അൻവർ എംഎൽഎയുടെ ആരോപണം. വിജിലൻസിലുണ്ടായിരുന്ന എഎസ്ഐ മോഹൻദാസിനെ ഫോൺ ചോർത്താൻ ചുമതലപ്പെടുത്തിയെന്നും എടിഎസിന്റെ സ്‌പെഷൽ ഓപറേഷൻ ടീമിന്റെ സഹായത്തോടെയാണ് ചോർത്തൽ നടക്കുന്നതെന്നും എംഎൽഎ ആരോപിച്ചിരുന്നു.