'രാഹുല്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, പ്രിയങ്ക ഗാന്ധി ഒളിച്ചോടി വയനാട്ടില്‍ എത്തി'; സത്യന്‍ മൊകേരി

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെയും വിമർശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്നും ബിജെപിയെ ഭയന്ന് പ്രിയങ്ക ഗാന്ധി ഒളിച്ചോടിയാണ് വയനാട്ടില്‍ എത്തിയതെന്നും സത്യന്‍ മൊകേരി കുറ്റപ്പെടുത്തി.

വയനാട് മണ്ഡലത്തിലെ ഒരു വിഷയത്തിലും രാഹുല്‍ ഇടപെട്ടില്ലെന്നും സത്യന്‍ മൊകേരി പറഞ്ഞു. മണ്ഡലത്തില്‍ ഒരു വികസനവും കൊണ്ട് വരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണെന്നും സത്യന്‍ മൊകേരി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്ക് ജനങ്ങളെ കാണാന്‍ കഴിഞ്ഞില്ല. ഉപതിരഞ്ഞെടുപ്പിന് കാരണം രാഹുല്‍ ഗാന്ധിയാണ്. വയനാട്ടിലെ ജനങ്ങള്‍ യുഡിഎഫിന് എതിരായ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പോകുകയാണെന്നും സത്യന്‍ മൊകേരി പറഞ്ഞു.

അതേസമയം ഇടതുപക്ഷത്തിന് വലിയ സ്വാധീനമുളള മണ്ഡലമാണ് വയനാടെന്നും സത്യന്‍ മൊകേരി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ചരിത്രമുണ്ട്. ബിജെപിയെ ഭയന്ന് ഒളിച്ചോടിയ പ്രിയങ്ക ഗാന്ധി മത്സരിക്കേണ്ടിയിരുന്നത് ബിജെപി ശക്തി കേന്ദ്രങ്ങളിലാണെന്നും സത്യന്‍ മൊകേരി പറഞ്ഞു. പ്രിയങ്ക കുറച്ച് കൂടി നല്ല സ്ഥലം കിട്ടുമ്പോള്‍ അവിടേക്ക് പോകുമെന്നും സത്യന്‍ മൊകേരി കുറ്റപ്പെടുത്തി.