സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും; ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കേരളം വളരെവേഗം മാറുന്നുവെന്ന് മുഖ്യമന്ത്രി

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല വികസിത രാജ്യങ്ങളിലുമില്ലാത്ത ഡിജിറ്റല്‍ സംവിധാനം യാഥാര്‍ഥ്യമാക്കുന്നതിലേക്ക് കേരളം നീങ്ങുകയാണ്. എന്റെ ഭൂമി പോര്‍ട്ടല്‍ പൂര്‍ത്തീകരിക്കുന്നതോടെ കൈവശാവകാശ തര്‍ക്കം, അതിര്‍ത്തി തര്‍ക്കം തുടങ്ങി ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

ഓരോ സര്‍ക്കാര്‍ വകുപ്പും ജനങ്ങളുടെ പ്രശ്‌നങ്ങളാണ് കൈാര്യം ചെയ്യുന്നത്. അത് നീതിപൂര്‍വവും പക്ഷപാതിത്വ രഹിതമായും പരിഹരിച്ചുകൊടുക്കുകയാണ് ചുമതല. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ചുമതല ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെട്ട് തീരുമാനമെടുക്കാന്‍ ഉപയോഗപ്പെടുത്തണം. എല്ലാവര്‍ക്കും ഭൂമി, രേഖ, സ്മാര്‍ട്ട് സേവനം എന്നിവ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വേ പദ്ധതിക്ക് തുടക്കമിട്ടത്. 212 വില്ലേജിലായി 480000 ഹെക്ടര്‍ ഭൂമിയുടെ സര്‍വേ ഇതിനകം പൂര്‍ത്തിയാക്കി. രാജ്യത്ത് ഈ രംഗത്ത് ഇത്രയധികം പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം.
ലോകമെങ്ങുമുള്ള കേരളീയര്‍ക്ക് പ്രയോജനപ്പെടും വിധത്തില്‍ റവന്യൂ സേവനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. റവന്യൂവകുപ്പിന്റെ വെബ്പോര്‍ട്ടല്‍ സേവനം പത്ത് രാജ്യങ്ങളില്‍ ഇതിനകം ലഭ്യമാണ്. വൈകാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇ-പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും പ്രത്യേക പട്ടയമിഷനു രൂപം നല്‍കിയതും എല്ലാം ഭൂമിയുടെ കൈവശാവകാശം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകളാണ്. ഇതിനൊക്കെ പുറമെയാണ് ഐ എല്‍ ഐ എം എസ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ ഭൂമി സംയോജിത പോര്‍ട്ടലിന്റെ ലോഞ്ചിംഗ് വീഡിയോ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു.