'ഇതിലും ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ'; സരിൻ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സരിൻ പറയാതെ അദ്ദേഹത്തെ മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാൻ നോക്കിയാൽ എതിർക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മുഴുവൻ കോൺ​ഗ്രസ് പാർട്ടിയെ കുറിച്ചുള്ള ആശങ്കകളാണ്. അങ്ങനെയുള്ളൊരാൾ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു.

പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. അങ്ങനെയൊരു കാര്യവും സരിൻ പറഞ്ഞിട്ടില്ല. കോൺഗ്രസിനെ കുറിച്ചുള്ള ആശങ്കകൾ പറഞ്ഞൊരു മനുഷ്യനെ, മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാൻ നോക്കുന്നതിനേക്കാൾ ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ, അയാളുടെ രാഷ്ട്രീയ സത്യസന്ധതയാണ് അയാൾ പറയാതെ ചോദ്യം ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.

പാലക്കാട് ജില്ലയിലെ മുഴുവൻ നേതാക്കളെയും വിളിക്കുമ്പോൾ പി സരിനെയും താൻ വിളിച്ചിരുന്നുവെന്നും എല്ലാ പിന്തുണയും വാ​ഗ്ദാനം ചെയ്തിരുന്നുവെന്നും രാഹുൽ കൂട്ടിക്കിച്ചേർത്തു. ചാണ്ടി ഉമ്മന്റെ വിഷയത്തിലും രാഹുൽ പ്രതികരിച്ചു. മാധ്യമങ്ങൾ ഏതെങ്കിലും തരത്തിലുള്ള വാർത്തകൾ കൊടുക്കുമ്പോൾ ഫാക്ട് ചെക്ക് ചെയ്യണം. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ചാണ്ടി ഉമ്മന് അതൃപ്തി ഉണ്ടെന്ന തരത്തിലുള്ള ഇന്നലത്തെ വാർത്തകൾ തങ്ങൾ ഇരുവരെയും വിഷമിപ്പിച്ചു. ഒടുവിൽ ചാണ്ടി ഉമ്മൻ നേരിട്ട് വന്ന് വാർത്ത തെറ്റാണെന്ന് പറയേണ്ട അവസ്ഥ വന്നുവെന്നും രാഹുൽ പറഞ്ഞു.