'എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല'; ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്‌ സഭയിൽ

എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് സർവീസ് ചട്ട ലംഘനമെന്ന് ഡിജിപിയുടെ റിപ്പോർട്ട്‌. എന്നാൽ സന്ദർശന ലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എംആര്‍ അജിത് കുമാര്‍ ആർഎസ്എസ് നേതാക്കളുമായി നടത്തിയത് ക്ലോസ് ഡോർ മീറ്റിംഗ് ആയിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൗഹൃദ കൂടിക്കാഴ്ചയെന്ന എംആർ അജിത് കുമാറിന്റെ മൊഴി തള്ളിയാണ് റിപ്പോർട്ട്. സൗഹൃദ സന്ദർശനം എന്ന വിശദീകരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഷ്ട്രപതിയുടെ പൊലീസ് മെഡലിനുവേണ്ടി കണ്ടതാവാം എന്നാണ് സാധ്യത. എന്നാൽ ഇതിനുള്ള തെളിവ് ലഭിച്ചിട്ടില്ല.

ഷാജൻ സ്കറിയയിൽ നിന്ന് കൂലി വാങ്ങിയെന്ന ആരോപണം ഡിജിപി തള്ളി. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചില കേസ് അന്വേഷണ വീഴ്ചകളിൽ തുടർ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.