തെലങ്കാന സ്‌കൂളിനെതിരായ സംഘപരിവാര്‍ ആക്രമണം: പുരോഹിതനെ മര്‍ദിക്കാന്‍ കൂട്ട് നിന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

തെലങ്കാന സ്‌കൂളിനെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ പുരോഹിതനെ മര്‍ദിച്ച് ജയ്ശ്രീറാം വിളിപ്പിക്കാനും ആളുകളെ കൂട്ടി ആക്രമണം നടത്താനും സംഘപരിവാറിനെ സഹായിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടത്തെ മുഖ്യമന്ത്രി കേരളത്തില്‍ വന്നിരുന്നു. പ്രധാനമന്ത്രിയെ മാതൃകാ പുരുഷനാക്കിയ ആളാണ് അദ്ദേഹം. അദ്ദേഹം നേതൃത്വം കൊടുക്കുന്ന സംസ്ഥാനത്താണ് ഈ ആക്രമണമുണ്ടായത്.

ഗുജറാത്തില്‍ മുസ്ലിങ്ങള്‍ക് നേരെയാണ് ആക്രമണമുണ്ടായത്. ആര്‍എസ്എസ് നമ്മുടെ രാജ്യത്തെ മതനിരപേക്ഷത അംഗീകരിക്കുന്നില്ല. രണ്ടാമൂഴത്തില്‍ രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത ഒരു പാട് കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തു. ആദ്യം മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തി വെച്ചു. പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നാണ് ആദ്യം ഇത് നടപ്പാക്കിയത്. ലോകം തന്നെ ഞെട്ടിയ സംഭവമാണിത്. ലോകത്ത് ഒരു പരിഷ്‌കൃത രാഷ്ട്രവും പൗരത്വം മതാടിസ്ഥാനത്തില്‍ ആക്കിയിട്ടില്ല. ഇതിനെതിരെ നടന്ന സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു കോണ്‍ഗ്രസുകാരനെയും കണ്ടിട്ടില്ല. എന്നാല്‍ കേരളം ഈ നിയമം നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ ഓരോന്നായി തകര്‍ക്കുന്ന നിലപാടാണ് മോദിസര്‍ക്കാര്‍ സ്വീകരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ സംഘപരിവാറിന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരാനാണ് മോദി ശ്രമിച്ചത്. എല്ലാം കാവിവല്‍ക്കരിക്കുന്ന നിലപാടാണ് ബിജെപി തുടര്‍ന്ന് വരുന്നത്. മതനിരപേക്ഷത രാജ്യത്തിന് പറ്റുന്നതല്ല എന്നതാണ് ആര്‍എസ്എസ് നിലപാട്. അവര്‍ ആ നയം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്ക് കൂട്ട് നില്‍ക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.