'ബിസിസിഐയ്ക്ക് നല്‍കാന്‍ നഗ്ന ചിത്രങ്ങള്‍ വേണം'; ക്രിക്കറ്റിന്റെ മറവില്‍ പീഡന പരമ്പര; മനുവിനെതിരെ കൂടുതല്‍ പരാതികള്‍

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ പരാതികള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകനാണ് മനു. പീഡനത്തിന് ഇരയായ കുട്ടിയുടെ പിതാവാണ് ഇയാള്‍ക്കെതിരെ ഒടുവില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആറ് പെണ്‍കുട്ടികള്‍ ഇതുവരെ മനുവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ആറ് കേസുകളിലും പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ റിമാന്റിലാണ്. ക്രിക്കറ്റ് പരിശീലത്തിന്റെ പേരില്‍ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് പ്രതിയ്‌ക്കെതിരെ ആദ്യ പരാതി പൊലീസിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി മാറ്റിയതോടെ ഇയാള്‍ കുറ്റവിമുക്തനാകുകയായിരുന്നു.

തുടര്‍ന്ന് വീണ്ടും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകനായി ജോലിയില്‍ തുടര്‍ന്നു. ഒരിടവേളയ്ക്ക് ശേഷം പ്രതിയ്‌ക്കെതിരെ പരാതിയുമായി പെണ്‍കുട്ടികള്‍ രംഗത്തെത്തുകയായിരുന്നു. നിലവില്‍ ആറ് കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇയാള്‍ക്കെതിരെ അവസാനമായി പരാതി നല്‍കിയത് ഇരയായ കുട്ടിയുടെ പിതാവാണ്.

ക്രൂര പീഡനത്തിന് പെണ്‍കുട്ടിയെ ഇരയാക്കിയതായാണ് പരാതി. പ്രതി കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ശുചിമുറിയില്‍ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ മനു സ്വന്തം ഫോണില്‍ പകര്‍ത്തുന്നത് പതിവാണെന്നും ആരോപണമുണ്ട്. ബിസിസിഐയ്ക്കും കെസിഎയ്ക്കും നല്‍കാനാണ് ചിത്രങ്ങളെന്ന് പറഞ്ഞായിരുന്നു ഇയാള്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങളെടുത്തിരുന്നത്.