'തിരുമ്മ് ചികിത്സയ്ക്കിടെ ലൈംഗിക അതിക്രമം'; വയനാട്ടിലെ റിസോർട്ടിനെതിരെ വിദേശ വനിതയുടെ പരാതി

വയനാട്ടിൽ തിരുമ്മ് ചികിത്സയ്ക്കിടെ വിദേശ വനിതയ്ക്ക് ലൈംഗിക അതിക്രമം നേരിട്ടതായി പരാതി. വയനാട് തിരുനെല്ലിയിലെ റിസോർട്ട് ജീവനക്കാരനെതിരെയാണ് പരാതി. നെതർലൻഡ്സ് സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുമ്മ് ചികിത്സയ്ക്കിടെ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

വയനാട് സന്ദർശിക്കാനായി എത്തിയ ഇരുപത്തിയഞ്ചുകാരിക്കാണ് അതിക്രമം നേരിടേണ്ടി വന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് യുവതി വായനാട്ടിലെത്തുന്നത്. ഓൺലൈൻ ബുക്കിങ് വഴിയാണ് യുവതി തിരുനെല്ലിയിലെ റിസോർട്ടിൽ എത്തിയത്. തുടർന്ന് തിരുമ്മ് ചികിത്സ നടത്തുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ റിസോർട്ട് ജീവനക്കാരൻ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. തന്റെ മേൽ ലൈംഗികാതിക്രമം നടത്തിയതായും യുവതി പരാതിയിൽ പറയുന്നു.

സംഭവം നടന്ന് അഞ്ച് മാസം പിന്നിടുമ്പോഴാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ 14നാണ് പരാതി നൽകിയത്. വയനാട്ടിൽ നിന്നും മടങ്ങി സ്വദേശമായ നെതർലൻഡ്‌സിൽ എത്തി എഡിജിപിക്ക് ഇ മെയിൽ വഴിയാണ് പരാതി അയച്ചത്. അതേസമയം ഇന്ത്യയിൽ പരാതി നൽകേണ്ട നടപടിക്രമങ്ങൾ അറിയാത്തതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി പറയുന്നു.

അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. പരാതി ലഭിച്ച് ഒരാഴ്‌ചയോളമായിട്ടും നടപടിയെടുക്കുന്നില്ലെന്നായിരുന്നു ഇവരുടെ ആരോപണം. സംഭവത്തിൽ വീഴ്‌ചയില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തെങ്കിലും യുവതി നൽകിയ പരാതിയിൽ പൂർണമായ വിവരങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ടാണ് മറ്റ് നടപടികളിലേക്ക് കടക്കാതിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.