ഷിരൂര്‍ ശാന്തം, അര്‍ജ്ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച്ച പുനരാരംഭിക്കും; ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കും

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജ്ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച്ച പുനരാരംഭിക്കും. ഗോവയില്‍ നിന്ന് എത്തിക്കുന്ന ഡ്രഡ്ജര്‍ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

പ്രദേശത്തെ കാലാവസ്ഥ അനുകൂലമായതോടെയാണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന സര്‍ക്കാരാണ് ഗോവ പോര്‍ട്ടില്‍ നിന്ന് എത്തിക്കുന്ന ഡ്രഡ്ജറിന്റെ ചെലവ് പൂര്‍ണ്ണമായും വഹിക്കുന്നത്. ഷീരൂരിലെ പ്രതികൂലമായിരുന്ന കാലാവസ്ഥ കൂടി അനുകൂലമായതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്.

38 മണിക്കൂര്‍ കൊണ്ടാണ് ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ ഷിരൂരില്‍ എത്തിക്കാന്‍ സാധിക്കുക. നാവികസേനയുടെ പരിശോധനയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന മണ്ണും കല്ലുകളുമായിരിക്കും ഡ്രഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം പുഴയിലിറങ്ങി പരിശോധന നടത്തും.