എസ്എഫ്‌ഐഒയുടെ രാഷ്ട്രീയ നീക്കം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ട്; മുഖ്യമന്ത്രിക്കും മകള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം

സിഎംആര്‍എല്‍ വിഷയത്തില്‍ എസ്എഫ്‌ഐഒയുടെ രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കോ-ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് കേന്ദ്ര ഏജന്‍സിയെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.

അതേസമയം, സിഎംആര്‍ എല്‍ വിഷയത്തില്‍ എസ്എഫ്‌ഐഒയുടെ രാഷ്ട്രീയ നീക്കം രാഷ്ട്രീയമായി നേരിടുമെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു. രാഷ്ട്രീയ പ്രേരിത ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനം വരും മുമ്പാണ് തിടുക്കത്തില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയോ സര്‍ക്കാരോ വിവാദ കമ്പനിക്ക് വഴിവിട്ടോ അല്ലാതെയോ ആനുകൂല്യമൊന്നും നല്‍കിയിട്ടില്ലെന്ന് നാല് കോടതികള്‍ വ്യക്തമാക്കിയ വിഷയമാണിത്.

തിരുവനന്തപുരം, മൂവാറ്റുപുഴ, കോട്ടയം വിജിലന്‍സ് കോടതികളും കേരള ഹൈക്കോടതിയും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോള്‍ മകള്‍ ആയിപ്പോയെന്ന പേരില്‍ വീണയ്‌ക്കെതിരെ കേസെടുത്തിരിക്കയാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കം ജനങ്ങള്‍ തിരിച്ചറിയുമെന്നും പി രാജീവ് പറഞ്ഞു.

എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ച സംഭവം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ജൂലായില്‍ വാദം കേള്‍ക്കാനിരിക്കെ എസ്എഫ്ഐഒ ഇങ്ങനെ ഒരു നാടകം നടത്തിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയോ സര്‍ക്കാരോ സിഎംആര്‍എല്‍-എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് ഒരു സഹായവും നല്‍കിയിട്ടില്ലെന്നും ഇതില്‍ സര്‍ക്കാര്‍ അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്നതിന് ഒരു തെളിവുമില്ലെന്നാണ് മൂന്ന് വിജിലന്‍സ് കോടതികളും പറഞ്ഞിട്ടുള്ളത്. പിന്നീട് ഹൈക്കോടതിയും പറഞ്ഞതും മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് തന്നെയാണന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് സിഎംആര്‍എല്‍ കേസില്‍ വീണ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും 2.7 കോടിരൂപ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലുള്ളത്. വിചാരണയ്ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.