കോടതിയെ സമീപിച്ച് സിദ്ദിഖ്; പരാതിയുടെ പകർപ്പും എഫ്ഐആറും നൽകണമെന്ന് ആവശ്യം

തനിക്കെതിരായി യുവനടി നൽകിയ പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതേസമയം സിദ്ദിഖിനെതിരെയുള്ള കുരുക്കുകൾ മുറുകുകയാണ്. സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു.

തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പൊലീസ് ശേഖരിച്ചത്. പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് മാസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നതിന്‍റെ തെളിവായി ഹോട്ടലിലെ രജിസ്റ്റര്‍ പൊലീസിന് ലഭിച്ചു. 2016 ജനുവരി 28 ന് സിദിഖ് മാസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു. അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ നടന്നത്. പ്രിവ്യൂ നടന്ന ദിവസം ഹോട്ടലിൽ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി.

ഹോട്ടലിലെ ജീവനക്കാരുടെ അടക്കം മൊഴികള്‍ രേഖപ്പെടുത്തും. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നത് വെല്ലുവിളിയാണ്. എങ്കിലും നടി ആരോപണത്തില്‍ ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

എട്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്.