സിദ്ദിഖിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണം; പൊലീസില്‍ പരാതി നല്‍കി വൈറ്റില സ്വദേശി

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വച്ചതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച യുവനടിയെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ആയിരുന്നു ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വൈറ്റില സ്വദേശിയാണ് പരാതി നല്‍കിയത്. അതേസമയം ലൈംഗികാരോപണങ്ങള്‍ വന്നതിനാല്‍ ‘അമ്മ’യില്‍ നിന്നും സ്വയം രാജി വച്ചതാണെന്ന് നടന്‍ സിദ്ദിഖ് പ്രതികരിച്ചു. രാജിക്കത്ത് ഈമെയില്‍ ആയി സംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാലിന് അയച്ചിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

താന്‍ ഔദ്യോഗികമായ രാജി പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വരുമ്പോള്‍ താന്‍ അവിടെ തുടരേണ്ട ആവശ്യമില്ല എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് സ്വമേധയാ രാജി വച്ചതെന്നും സിദ്ദിഖ് പറഞ്ഞു.

ഇരയുടെ വെളിപ്പെടുത്തലുകളോട് അതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്. അതേസമയം, ചെറിയ പ്രായത്തിലാണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയത് എന്നാണ് നടി പറയുന്നത്. പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു.

വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്.

ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാള്‍ എന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെട്ടതാണ്. സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം. ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല.

എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. 2019ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് യുവനടി പറഞ്ഞത്.