ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരണമടഞ്ഞ ആറ് മത്സ്യത്തൊഴിലാളികളുടെ മൃതദേഹംകൂടി കണ്ടെത്തി. കോഴിക്കോട് തീരത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 72 ആയി. നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിലും മത്സ്യത്തൊഴിലാളികൾ സ്വന്തമായും കടലിൽ തെരച്ചിൽ തുടരുന്നുണ്ട്.
കോഴിക്കോടു തീരത്ത് ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആറു മൃതദേഹങ്ങൾ കണ്ടെടുത്തത്. മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിൽ മൂന്നും കോസ്റ്റ്ഗാഡ് രണ്ടും കോസ്റ്റൽ സെക്യൂരിറ്റി സംഘം ഒന്നും വീതം മൃതദേഹങ്ങൾ കണ്ടെത്തി. രാത്രിയോടെ മറ്റൊരു മൃതദേഹവും ലഭിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇതോടൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു.
Read more
പൊഴിയൂർ സൗത്ത് കൊല്ലങ്കോട് കൊയ്പ്പള്ളി വിളാകം ജസ്റ്റിന്റെ മകൻ മേരി ജോണിനെയാണു (30) ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഇവിടെ എട്ടു മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. എട്ടുപേർ ചികിത്സയിൽ തുടരുകയാണ്. പൂന്തുറ സ്വദേശി മൈക്കിൾ (42) ഗുരുതരാവസ്ഥയിൽ തുടരുന്നുവെങ്കിലും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.