അര്‍ജുന്റെ ലോറിക്കായി വീണ്ടും സോണാര്‍ പരിശോധന നടത്തി; ഡ്രഡ്ജര്‍ എത്തിച്ച് പരിശോധന നടത്തണമെന്ന് നാവികസേന

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിക്കായി വീണ്ടും സോണാര്‍ പരിശോധന നടത്തി നാവികസേന. പുഴയില്‍ ഇറങ്ങിയ നാവികസേന സംഘം തിരച്ചില്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ ഉണ്ടായിരുന്ന ഒഴുക്ക് നിലനില്‍ക്കുന്നുണ്ടെന്നാണ് നല്‍കുന്ന വിവരം.

നേരത്തെ സോണാര്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത 30 മീറ്റര്‍ ചുറ്റളവിലാണ് ഇന്നും പരിശോധന നടത്തിയത്. പുഴയിലെ ഒഴുക്ക് കുറഞ്ഞിട്ടില്ലാത്തതിനാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധ്യമാകൂ. എന്നാല്‍ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് 96 കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തല്‍. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്.