ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മാവോയിസ്‌റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തു

വടയമ്പാടി ഭജന മഠത്തോട് ചേര്‍ന്ന് വടയമ്പാടി ദലിത് ഭൂ അവകാശ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടര്‍ അനന്തു രാജഗോപാല്‍ ആശയും ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരിയുമടക്കം പത്ത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ മാവോയിസ്റ്റ് കേസുകള്‍ ഉണ്ടെന്നും അതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പുത്തന്‍കുരിശ് സി.ഐ പറഞ്ഞു. ഇരുവരുടെയും കൈയില്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഇവര്‍ മാവോയിസ്റ്റ് സാംസ്‌കാരിക സംഘടനയായ ഞാറ്റുവേല പ്രവര്‍ത്തകരാണെന്നും ഇരുവരും മാധ്യമ പ്രവര്‍ത്തകര്‍ അല്ലെന്നും മാവോയിസ്റ്റ് അനുഭാവികളാണെന്നുമാണ് കരുതുന്നത്. ഇവര്‍ക്കെതിരെ മാവോയിസ്റ്റ്, നീറ്റാജലാറ്റിന്‍ ആക്രമണ കേസുകള്‍ ഉണ്ടെന്നും അവ അന്വേഷിച്ച് വരികയാണെന്നും സിഐ പറഞ്ഞു.

Read more

ഏഴ് പതിറ്റാണ്ടായി വടയമ്പാടിയിലെ നാല് ദലിത് കോളനിയിലെ ജനങ്ങള്‍ സര്‍വ്വസ്വതന്ത്രമായി ഉപയോഗിച്ച് കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി എന്‍.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതില്‍ പണിതതിനെതിരെയുമാണ് സമരം നടന്നു വരുന്നത്. സമരപന്തല്‍ ഇന്ന് രാവിലെ 5.30 ന് വന്‍ പോലീസ് സന്നാഹത്തോടെ റവന്യൂ അധികാരികള്‍ പൊളിച്ചു നീക്കി.