തട്ടിക്കൊണ്ടുവന്ന കുട്ടി രക്ഷപ്പെട്ട് ഓടി, പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

തമിഴ്‌നാട്ടില്‍ നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടു വന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പൂതകുളം സ്വദേശിയായ രാകേഷ് ആണ് മരിച്ചത്. രാകേഷ് തട്ടിക്കൊണ്ടുവന്ന് തടവിലിട്ട കുട്ടി രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാകേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്ത് വരികയായിരുന്നു കൊല്ലം പൂതകുളം സ്വദേശിയായ രാകേഷ്. തിരുപ്പൂരില്‍ ചെയ്ത ജോലിക്ക് കിട്ടേണ്ട പണത്തെ ചൊല്ലി വേലന്‍പാളയത്തെ ഒരു കുടുംബവുമായി തര്‍ക്കം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് രാകേഷ് ഇന്നലെ വൈകിട്ട് വേലന്‍പാളയത്ത് എത്തി മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം 14 വയസുകാരനെ തട്ടിക്കൊണ്ടുവന്നത്.

പൂതക്കുളത്തെത്തിയ രാകേഷ് കുട്ടിയെ വീടിന് പിന്നിലുള്ള ഷെഡില്‍ കെട്ടിയിട്ടു. എന്നാല്‍ കുട്ടി ഇന്ന് പുലര്‍ച്ചെ രക്ഷപെട്ടോടി നാട്ടുകാരെ വിവരമറിയിച്ചു. പൊലീസ് കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് നടന്നതെല്ലാം വെളിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് രാകേഷിന്റെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും കളിത്തോക്കും പൊലീസിന് ലഭിച്ചു.