കൊച്ചിയിൽ അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം; 30 ഫോണുകൾ മോഷണം പോയി

കൊച്ചിയെ ആവേശത്തിലാഴ്ത്തിയ ഡിജെ അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണമെന്ന് പരാതി. 30 മൊബൈലിൽ ഫോണുകളാണ് മോഷണം പോയത്. സംഭവത്തിൽ മുളവുകാട് പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം ഇവിടെ നിന്നും ചില ലഹരിമരുന്നുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം ഇന്നലെ വൈകിട്ട് ബോൾഗാട്ടി പാലസിൽ നടന്ന പരിപാടി പൂർണമായും പൊലീസിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരുന്നു.

ഇന്നലെ രാത്രി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു ഡിജെ ഷോ നടന്നത്. ബോൾഗാട്ടി പാലസിലെ തുറന്ന ഗ്രൗണ്ടിൽ ആയിരങ്ങൾ പങ്കെടുത്ത ഷോയ്ക്കിടെയായിരുന്നു മോഷണം. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു ലോകപ്രശസ്ത സംഗീതജ്ഞനും യുവജനങ്ങളുടെ ഹരവുമായ അലൻ വാക്കർ. ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വൻ സുരക്ഷയും ഗതാഗത നിയന്ത്രണവുമായിരുന്നു ഇന്നലെ കൊച്ചിയിൽ ഒരുക്കിയത്.

യുവാക്കളുടെ ഹരമാണ് മാസ്‌കണിഞ്ഞ് വേദിയിലെത്തുന്ന നോർവീജിയൻ ഗായകൻ അലൻ വാക്കർ. കേരളത്തിലും 20-30 പ്രായത്തിലുള്ള ലക്ഷക്കണക്കിന് ആരാധകരുണ്ട്. വാക്കർ ആദ്യമായാണ് കേരളത്തിൽ പാടുന്നത്. സെപ്തംബർ 27ന് വാക്കർ വേൾഡ് എന്ന പേരിൽ ആരംഭിച്ച ഇന്ത്യാ പര്യടനം ഒക്ടോബർ 20ന് ഹൈദരാബാദിൽ അവസാനിക്കും. മുംബയിലെ സൺ ബേൺ ഇവന്റ് കമ്പനിയും കൊച്ചിയിലെ ഈസോൺ എൻ്റർടൈൻമെൻ്റുമാണ് സംഘാടകർ.

2015ൽ 26-ാം വയസിൽ വാക്കർ ഇറക്കിയ ‘ഫേഡഡ്’ എന്ന പ്രഥമഗാനം 365 കോടിയിൽപരം പേർ യൂട്യൂബിൽ മാത്രം കണ്ടു. 300ൽപരം പാട്ടുകൾ പാടിയിട്ടുണ്ട്. പ്രോഗ്രാമിംഗ്, ഗെയിമിംഗ്, ഗ്രാഫിക് ഡിസൈൻ എന്നി വയുടെ സഹായത്തോടെ ഗാനങ്ങളുമായി മാസ്‌ക്‌ധാരിയായി വേദിയിൽ എത്തുന്ന വാക്കറുടെ ഗാനങ്ങൾ ഓൺലൈനിൽ ദിവസവും 36 ലക്ഷത്തിലധികം പേർ കാണുന്നുണ്ടെന്നാണ് കണക്ക്. അതേസമയം കൊച്ചിയിൽ നിന്നും പൂനെയിലേക്കാണ് ഇനി വാക്കർ വേൾഡിന്റെ പര്യടനം. ഒക്ടോബർ അവസാനം ഹൈദരാബാദിലെ സംഗീത നിശയോടെ താരം ഇന്ത്യയോട് വിടപറയും.

Read more