മൂന്നു വര്‍ഷത്തിനുള്ളില്‍ പരമാവധി വേഗം; വന്ദേഭാരത് അഞ്ച് മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡ് എത്തും; കേരളത്തില്‍ റെയില്‍വേയ്ക്ക് 2033 കോടി അനുവദിച്ച് കേന്ദ്രം

വന്ദേഭാരതിലൂടെ കേരളത്തിന് ലഭിക്കുക അടിപൊളി യാത്രാ അനുഭവമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്. പുതിയ ട്രെയിനിനെ കേരളത്തിലെ യുവജനം അടിപൊളി വന്ദേഭാരത്’ എന്നാണ് പറയുന്നത്. ട്രാക്ക് വികസനം പൂര്‍ത്തിയാകുന്നതോടെ മൂന്നുവര്‍ഷം കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് അഞ്ചര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ കഴിയും.

34 വര്‍ഷം കൊണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു. 35 വര്‍ഷമാണ് വന്ദേഭാരത് ട്രെയിനിന്റെ പ്രവര്‍ത്തന കാലാവധി. 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗം. കേരളത്തിലെ ട്രാക്കിലെ വളവുകള്‍ നികത്താനും സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഈ വര്‍ഷം 2033 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. കളരിപ്പയറ്റിന്റെയും കഥകളിയുടെയും ആയുര്‍വേദത്തിന്റെയും നാട്ടില്‍ വന്ദേ ഭാരതിലൂടെ പുതിയ ആകര്‍ഷണം കൂടി ലഭിച്ചുവെന്നും അദേഹം പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡേയ്ക്കുള്ള ആദ്യയാത്ര െആരംഭിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിന്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മോദി വന്ദേഭാരതിന്റെ സി വണ്‍ കോച്ചില്‍ കയറി. അതിനു ശേഷം സി2 കോച്ചില്‍ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂര്‍ എംപിയും മോദിക്കൊപ്പം വന്ദേഭാരതില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ശശിതരൂര്‍ എംപി, മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

10.20-ഓടെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി, 10.50ഓടെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയായാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വഴിയരികില്‍ കാത്തുനിന്ന ബി.ജെ.പി. പ്രവര്‍ത്തകരെ അദ്ദേഹം കൈവീശി അഭിസംബോധന ചെയ്തു.