വയനാടിന് ആശ്വാസം പകരാന്‍ കേന്ദ്രം തയ്യാറാകുന്നില്ല; സഹായം നല്‍കിയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍

വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദുരിതാശ്വാസത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്നാരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസത്തിന് പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.

ദുരിതാശ്വാസം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ചൂരല്‍മല-മുണ്ടക്കൈ തീവ്രസ്വഭാവമുള്ള ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയെ ധരിപ്പിച്ചു.

ആവശ്യം അംഗീകരിച്ചെങ്കില്‍ പുനര്‍ നിര്‍മ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുണ്ടായിരുന്നത് 782.99 കോടി രൂപയാണ് ഈ ഫണ്ട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ലെന്നും ഹൈക്കോടതിയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.