കര്‍ത്തയില്‍ നിന്ന് 90 കോടി രൂപ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ വാങ്ങി; സതീശന്റെ കവല പ്രസംഗം വാസവദത്തയുടെ ചാരിത്ര പ്രസംഗം പോലെയെന്ന് ബിജെപി

മാസപ്പടി കേസില്‍ വീണാ വിജയനെ എസ്എഫ്‌ഐഒ ചോദ്യം ചെയ്തതോടെ കേന്ദ്രസര്‍ക്കാരിനെതിരായ യുഡിഎഫ് ആരോപണത്തിന്റെ മുനയൊടിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കേരളത്തിലെ ഇടതു- വലതു മുന്നണികളുടെ യഥാര്‍ത്ഥ മുഖം ഈ കേസിലൂടെ വ്യക്തമായിരിക്കുകയാണ്. കരിമണല്‍ കര്‍ത്തയുടെ കയ്യില്‍ നിന്നും പണം വാങ്ങാത്ത ഒരേയൊരു പാര്‍ട്ടി കേരളത്തിലുള്ളത് ബിജെപി മാത്രമാണ്. വീണ വിജയന്‍ വാങ്ങിയ 1.71 കോടി മാത്രമല്ല 90 കോടി രൂപയാണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ കര്‍ത്തയില്‍ നിന്നും വാങ്ങിയത്.

ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ആണെന്ന് പറയുന്നത് വിഡി സതീശന്റെ ജല്പനമാണ്. ഈ കേസില്‍ എവിടെയാണ് ബിജെപി- സിപിഎം ഡീല്‍ എന്ന് പറയാന്‍ വിഡി സതീശന്‍ തയ്യാറാവണം. മാസപ്പടി വാങ്ങിയ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കളെ കുറിച്ചുള്ള നിലപാട് എന്താണെന്ന് സതീശന്‍ വ്യക്തമാക്കണം. മാസപ്പടി കേസില്‍ കാലതാമസമുണ്ടായെന്നാണ് മറ്റൊരു ആരോപണം. ഈ കേസില്‍ എങ്ങനെയാണ് കാലാ താമസമുണ്ടായതെന്ന് സതീശന്‍ പറയുന്നില്ല.

കേസ് തടസ്സപ്പെടുത്താന്‍ മൂന്ന് പ്രധാനപ്പെട്ട കോടതികളിലാണ് തടസ്സവാദവുമായി പ്രതികള്‍ എത്തിയത്. മാസപ്പടി കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താന്‍ സിഎം ആര്‍എല്ലും കെഎസ്‌ഐഡിസിയും കരിമണല്‍ കര്‍ത്തയും തടസവാദവുമായി എത്തി. അന്ന് അതില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസ് – യുഡിഎഫ് നേതാക്കള്‍ തയ്യാറായില്ല. ബാംഗ്ലൂര്‍ ഹൈക്കോടതിയിലും ദില്ലി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലുമെല്ലാം മുഖ്യമന്ത്രിയുടെ മകളും കെഎസ്‌ഐഡിസിയും സിഎംആര്‍എല്ലും തടസവാദവുമായി പോയി. എല്ലാ നൂലാമാലകളും മറികടന്നാണ് കേന്ദ്ര ഏജന്‍സി അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാസപ്പടി ആരോപണം പുറത്തുവന്നത് ഇന്‍കം ടാക്‌സ് അന്വേഷണത്തിന്റെ ഭാഗമായാണ്. മാസപ്പടി ഡയറി പിടിച്ചെടുത്തത് ഇന്‍കം ടാക്‌സ് ആണ്. സതീശന്‍ വ്യാഖ്യാനിക്കുന്നത് പോലെ യുഡിഎഫ് നേതാക്കളുടെ ശ്രമഫലമായിട്ടല്ല ഇതു സംഭവിച്ചത്. യുഡിഎഫ് നേതാക്കളും മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റിലുണ്ട്. കേന്ദ്ര ഏജന്‍സികളുടെ ശരിയായ അന്വേഷണത്തിന് ഫലമായാണ് ഈ കേസ് ഉയര്‍ന്നു വന്നത്. അന്നെല്ലാം ഗാലറിയില്‍ ഇരുന്ന് കളി കാണുകയായിരുന്നു വിഡി സതീശനും സംഘവും ചെയ്തത്. മാസപ്പടി കേസില്‍ യുഡിഎഫിന് ഉന്നതരായ നേതാക്കള്‍ കൂട്ടുപ്രതികളാണ്. പിണറായി വിജയനെ പോലെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഈ കേസില്‍ പ്രതികളാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അന്വേഷണം അട്ടിമറിച്ചു എന്നാണ് സതീശന്‍ പറയുന്നത്. പണം നഷ്ടമായ സഹകാരികള്‍ക്ക് പണം തിരിച്ചു കൊടുക്കാനുള്ള ശ്രമമാണ് അന്വേഷണ ഏജന്‍സികള്‍ അവിടെ ആദ്യം നടത്തുന്നത്. എല്ലാം അഴിമതിക്കാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇരകള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അഴിമതി നടത്തിയ എല്ലാവരും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. സതീശന്റെ കവല പ്രസംഗം വാസവദത്തയുടെ ചാരിത്ര പ്രസംഗം പോലെയാണ്. ലാവലിന്‍ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണ്. അതിനെതിരെ അപ്പീല്‍ പോയത് ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷമാണ്. പുനര്‍ജനി തട്ടിപ്പില്‍ എന്താണ് സതീശനെ ചോദ്യം ചെയ്യാത്തത്. പിണറായി വിജയനും വിഡി സതീശനും തമ്മിലാണ് ഡീല്‍ എന്ന് വ്യക്തമാണ്.

Read more

കേന്ദ്ര ബാലാവകാശ കമ്മീഷന്‍ പറഞ്ഞത് കേരളത്തിലെ മദ്രസകളെ കുറിച്ചല്ല. വിദ്യാലയങ്ങളില്‍ പോവാതെ മദ്രസകളില്‍ മാത്രം പോകുന്നതിനെയാണ് കമ്മീഷന്‍ എതിര്‍ത്തത്. കേരളത്തില്‍ മദ്രസകള്‍ പൊതു വിദ്യാഭ്യാസത്തിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇതല്ല സാഹചര്യം. വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കേണ്ടത് അനിവാര്യമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.