ഒരാളോടും വിധേയപ്പെട്ട് നില്‍ക്കേണ്ട കാര്യമില്ല; അധികാര രാഷ്ട്രീയം ഇനിയില്ല, പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് കെടി ജലീല്‍

അധികാര രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി കെടി ജലീല്‍. പൊതുപ്രവര്‍ത്തനം രക്തത്തില്‍ അലിഞ്ഞതാണെന്നും അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുമെന്നും ജലീല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാത്രമാണ് താന്‍ വിരമിക്കുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും അവസാനിപ്പിക്കുന്നില്ല. മറ്റു ചില കാര്യങ്ങള്‍ കൂടി ചെയ്യാനുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 13 വര്‍ഷം താന്‍ ഒരു കോളേജ് അധ്യാപകനായിരുന്നു. തുടര്‍ന്ന് ജനപ്രതിനിധിയും. ഇനി അധികാരമില്ലാത്ത ജനസേവനപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് താന്‍ ആഗ്രഹിക്കുന്നത്.

ഇനി ഒരുപാട് യാത്രകള്‍ ചെയ്യണം. അതിനിടെ കണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് സമൂഹത്തോട് പറയണം. അതിന്റെയൊരു തുടക്കമാണ് ഇന്ന് പ്രകാശനം ചെയ്ത തന്റെ പുസ്തകമെന്നും ജലീല്‍ അറിയിച്ചു. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വൈരത്തിന്റെ കഥകളാണ് നമ്മള്‍ കേട്ടത്. സ്‌നേഹത്തിന്റെ കഥകളും കേള്‍ക്കുന്നുണ്ട്.

അനൈക്യത്തെ കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത്. മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ ധൃഢമാക്കണം അതിനു വേണ്ടി പ്രവര്‍ത്തിക്കും. ഒരു പൗരന്റെ തീരുമനമാണത്. ഒരാളോടും വിധേയപ്പെട്ട് നില്‍ക്കേണ്ട കാര്യമില്ലെന്നും ജലീല്‍ അഭിപ്രായപ്പെട്ടു. സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി എന്നാണ് പുസ്തകത്തിന്റെ പേര്.