ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രം; തീരുമാനം ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി

സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇത്തവണ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മാലയിട്ട് എത്തുന്ന ആര്‍ക്കും ദര്‍ശനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലൂടെ ആയിരുന്നു ദേവസ്വം ബോര്‍ഡ് തീരുമാനം അറിയിച്ചത്.

ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെര്‍ച്വല്‍ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും പിഎസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സര്‍ക്കാരുമായി ആലോചിച്ചു ഉറപ്പാക്കുമെന്നും പിഎസ് പ്രശാന്ത് വിശദീകരിച്ചു.

വിശ്വാസികളുടെ സുരക്ഷ പ്രധാനമാണ്. വരുമാനം മാത്രം ചിന്തിച്ചാല്‍ പോര, ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. പലവഴിയിലും അയ്യപ്പന്മാര്‍ എത്തുന്നുണ്ട്. വരുന്നവരെ കുറിച്ച് ആധികാരിക രേഖ വേണം. നല്ല ഉദ്ദേശത്തോടെയാണ് വെര്‍ച്ചല്‍ ക്യൂ മാത്രമാക്കുന്നതെന്നും തമിഴ്‌നാട് ദേവസ്വം ബോര്‍ഡ് മന്ത്രി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

Read more

മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതല്‍ 1മണി വരെയും ഉച്ചക്ക് 3 മണി മുതല്‍ 11 മണി വരെയുമാണ് ദര്‍ശനത്തിനുളള സമയം ഒരുക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യമെന്നും പ്രശാന്ത് അറിയിച്ചു.