'ടിഎൻ പ്രതാപൻ സംഘപരിവാർ ഏജന്റ്; വിലക്ക് ലംഘിച്ച് തൃശൂര്‍ ഡിസിസി മതിലില്‍ വീണ്ടും പോസ്റ്റര്‍

ടിഎൻ പ്രതാപൻ സംഘപരിവാർ ഏജന്‍റാണെന്ന് ആരോപിച്ച് തൃശൂരിൽ വീണ്ടും പോസ്റ്റർ. . പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫീസ് മതിലിലും പ്രസ്ക്ലബ് പരിസരത്തുമാണ് പോസ്റ്റർ. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ടിഎൻ പ്രതാപൻ ഗൾഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങൾ നടത്തിയെന്നാണ് ആരോപണം. സേവ് കോൺഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്റർ.

തിരഞ്ഞെടുപ്പ് തോൽവിയിൽ കെസി ജോസഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ സിറ്റിങ് നടത്താനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കെസി ജോസഫ് ഉപസമിതി ഇന്ന് തൃശൂരെത്തും രാവിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യും. ഉച്ചതിരിഞ്ഞ് ഭാരവാഹികളുടെ പരാതി കേള്‍ക്കും.

Read more

കഴിഞ്ഞ ദിവസം ഡിസിസി അധ്യക്ഷനായി ചുമതലയേറ്റ വികെ ശ്രീകണ്ഠൻ പോസ്റ്റർ യുദ്ധം വിലക്കിയിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പരസ്പരം ചെളിവാരിയെറിഞ്ഞുള്ള നേതാക്കളുടെയും അണികളുടെയും പരസ്യ പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരസ്യ പ്രതികരണങ്ങള്‍ക്കും ഡിസിസി മതിലില്‍ പോസ്റ്ററ്‍ ഒട്ടിക്കുന്നതിനും വിലക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് ഒ അബ്ദുറഹ്മാനും അനില്‍ അക്കരയും ഉള്‍പ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തിയതായും ഡിസിസി പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്ന വികെ ശ്രീകണ്ഠന്‍ അറിയിച്ചു.