കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലേക്കില്ല; കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയും സംസ്ഥാന ഓഫീസ് ഉദ്ഘാടനവും മാറ്റിവെച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേരള സന്ദര്‍ശ പരിപാടികള്‍ മാറ്റിവെച്ചു. ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ മേഖല സമ്മേളനവും ഓഫീസ് ഉദ്ഘാടനവും മാറ്റിവെച്ചു.

ഫെബ്രുവരി 13ന് നിശ്ചയിച്ചിരുന്ന തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ കേരള പദയാത്രയും സംസ്ഥാന ഓഫീസ് ഉദ്ഘാടനവും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നത്. രണ്ട് പരിപാടികളും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രിയും ഭരണകക്ഷിയംഗങ്ങളും ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. സ്വന്തം വീഴ്ചകള്‍ മറക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടി ചെലവാക്കിയുള്ള പ്രഹസനമാണ് രാജ്യതലസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. എംഎല്‍എമാരും എംപിമാരും പേഴ്‌സണല്‍ സ്റ്റാഫുമാരുമെല്ലാം ഡല്‍ഹിയിലെത്തുമ്പോള്‍ ഒരുകോടി രൂപയെങ്കിലും ചിലവാകുമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഒരു കള്ളം പലതവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നത്. 57,000 കോടി കേന്ദ്രത്തില്‍നിന്ന് കിട്ടാനുണ്ടെന്ന കള്ളക്കണക്ക് ബജറ്റ് രേഖയില്‍ ഉള്‍പ്പെടുത്തിയതിലൂടെ കെ.എന്‍ ബാലഗോപാല്‍ ബജറ്റിന്റെ പാവനത്വത്തെ നശിപ്പിച്ചെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.