വാരിയെല്ലില്‍ ഒരു മിന്നല്‍വേദന, മരണത്തെ നേരില്‍ കണ്ടു; പാമ്പുകടിയേറ്റതിനെ കുറിച്ച് വാവ സുരേഷ്

‘പാമ്പിനെ പിടികൂടി ഉയര്‍ത്തിയ ശേഷം ചാക്കിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ ഒരു മിന്നല്‍ വേദന. ഒരു നിമിഷം ശ്രദ്ധ മാറി. അതാണു പാമ്പു കടിയേല്‍ക്കാന്‍ കാരണം.’ – മെഡിക്കല്‍ കോളജിലെ നിരീക്ഷണ മുറിയില്‍ വിശ്രമിക്കുന്ന വാവ സുരേഷ് പറയുന്നു. അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് വാവ സുരേഷ് കുറിച്ചിയില്‍ പാമ്പു പിടിക്കാന്‍ എത്തിയത്.

ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നത്. അപകടത്തില്‍ വാരിയെല്ലിനു പൊട്ടല്‍ ഉണ്ടായിരുന്നു. ഇതിന്റെ വേദന നിലനില്‍ക്കുമ്പോഴാണ് കുറിച്ചിയില്‍ പാമ്പിനെ പിടികൂടാന്‍ വരണമെന്നു ഫോണ്‍കോള്‍ ലഭിച്ചത്. കഴുത്തിനും വാരിയെല്ലുകള്‍ക്കും നല്ലവേദന ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ട് മാറ്റിവച്ചാണ് കുറിച്ചിയിലേക്ക് വന്നത്.

2 തവണ കോവിഡ് വന്നതിന്റെ ശ്വാസംമുട്ടലും ഉണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. രക്ഷപ്പെടില്ലെന്ന സംശയം കാര്‍ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു.

യാത്രയ്ക്കിടെ ബോധം മറയുന്നത് നല്ലതുപോലെ ഓര്‍ക്കുന്നു. പിന്നീട് ഓര്‍മ വന്നത് നാലാം തീയതി ഉണര്‍ന്നപ്പോഴാണ്. ഇതിനിടെ സംഭവിച്ചതൊന്നും ഓര്‍മയില്ല. ഒട്ടേറെത്തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമാണ്- സുരേഷ് പറഞ്ഞു.

ഇനിയും വീടുകളില്‍ പാമ്പു കയറിയാല്‍ പഴയപോലെ തന്നെ പാഞ്ഞെത്തും. ഈ നിയോഗത്തിനായിട്ടാണ് ദൈവം ആയുസ്സ് നീട്ടിത്തന്നതെന്നാണു വിശ്വസിക്കുന്നത്. – വാവ സുരേഷ് പറയുന്നു.

മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിനെ ഇന്നു ഡിസ്ചാര്‍ജ് ചെയ്‌തേക്കും.