മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ തീരദേശവാസികളെ കുടിയൊഴിപ്പിക്കാന്‍ നീക്കം; വോട്ട് ബാങ്കിന് വേണ്ടി എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കുന്നുവെന്ന് ബിജെപി

മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കുകയാണെന്ന് ബിജെപി. ഇതിനെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക രംഗത്ത് വന്നിരിക്കുകയാണ്.

വോട്ട് ബാങ്കിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ബില്ലിനെതിരെ നിയമസഭയില്‍ ഐക്യകണ്‌ഠേന പ്രമേയം അവതരിപ്പിച്ച ഭരണ-പ്രതിപക്ഷങ്ങള്‍ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ്. നിലവിലുള്ള വഖഫ് നിയമം രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ വഖഫ് ബോര്‍ഡിന് അധിനിവേശം നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും പ്രീണന രാഷ്ട്രീയത്തിന് വേണ്ടി ഇതിനെ തുരങ്കംവെക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട്ടേക്ക് ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഡിസിസി പ്രസിഡന്റും സ്ഥലം എംപിയും നാല് മുന്‍ ഡിസിസി പ്രസിഡന്റുമാരും കത്തയച്ചിട്ടും അത് പരിഗണിക്കാതെ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി ഷാഫിയുടെ നോമിനി ആണെന്ന് കെപിസിസി അധ്യക്ഷന്‍ തന്നെ പറയുന്നു. വിഡി സതീശനും അതിന് പിന്തുണ നല്‍കി.

കേരളത്തിലെ മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുതലപ്പൊഴി ഹാര്‍ബറിന്റെ വികസനത്തിന് 177 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. കാസര്‍ഗോഡ്, ബേപ്പൂര്‍, കൊയിലാണ്ടി തുടങ്ങിയ ഹാര്‍ബറുകളുടെ വികസനത്തിനും കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുകയാണ്. നൂറുകണക്കിന് കോടി രൂപയുടെ വികസനമാണ് കേരളത്തിന്റെ തീരദേശ മേഖലയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ജോര്‍ജ് കുര്യന്റെ ഇടപെടലിനെ ബിജെപി കേരള ഘടകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.