ജലനിരപ്പ് കുറഞ്ഞു, നാളെ സ്വമേധയാ പുഴയിലിറങ്ങുമെന്ന് മാൽപെ; അർജുനയുള്ള തെരച്ചിൽ പ്രതിസന്ധിയിലെന്ന് കുടുംബം

ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ജിതിൻ പറയുന്നു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു.

അതിനിടെ, അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വിഡീ സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം തെരച്ചിൽ പുനരാരംഭിക്കാൻ കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ് നൽകി. അര്‍ജുന്‍റെ ജീവിത പങ്കാളിക്ക് ജോലി നല്‍കുമെന്നും ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയില്‍ 11 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് രംഗത്തെത്തി.

ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, എംവി ര്‍ കാന്‍സര്‍ സെന്‍റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ തുടങ്ങിയവരാണ് കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യകത്മാക്കിയത്. അര്‍ജുന്‍റെ വിദ്യാസമ്പന്നയായ ഭാര്യക്ക് ഉചിതമായ ജോലി നല്‍കാന്‍ സാധിക്കും. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം തരുന്ന പക്ഷം ഇത്തരത്തില്‍ നിയമനം നല്‍കാന്‍ ബാങ്ക് തയ്യാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.