സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ അതീവ ജാഗ്രത നിർദേശം, മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയർത്തി

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കാൻ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. മലങ്കര ഡാമിന്റെ 5 ഷട്ടറുകള്‍ ഒന്നര മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഉള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. കഴി‍ഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇടുക്കിയില്‍ രാത്രിയിലും കനത്ത മഴ തുടരുന്നു. വെള്ളിയാമറ്റം പഞ്ചായത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ വെള്ളിയാമറ്റത്ത് തുറന്നിട്ടുണ്ട്. പന്നിമറ്റം എല്‍പി സ്കൂളിലും വെള്ളിയാമറ്റം ഹയര്‍സെക്കന്‍ററി സ്കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. ഇവിടേക്ക് നാലു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

തൃശൂർ, എറണാകുളം ജില്ലകളിൽ രാവിലെ മുതൽ മഴയാണ്. കോട്ടയത്ത് രാത്രി പെയ്ത കനത്ത മഴയ്ക്ക് രാവിലെ നേരിയ ശമനമുണ്ടായി. നഗരമേഖലയായ വടവാതൂരിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത്. 100 മില്ലിമീറ്റർ ആണ് വടവാതൂരിൽ രേഖപ്പെടുത്തിയ മഴ. പൂഞ്ഞാർ മേഖലയിൽ 82 സെൻറീമീറ്റർ മഴയാണ് ഉണ്ടായത്. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇരുനദികളുടെയും തീരത്തുള്ള വർക്ക് ജില്ലാ ഭരണകൂടം നൽകിയ ജാഗ്രത നിർദ്ദേശം തുടരുകയാണ്.