സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമോ എന്നതിൽ തീരുമാനം ഇന്നറിയാം. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിന് ശേഷം വിഞാപനം ഇറക്കും. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടാനാണ് സാധ്യത.
നിരക്ക് കൂട്ടുന്നതിനോട് സർക്കാരിനും യോജിപ്പുണ്ട്. എന്നാൽ സമ്മർ താരിഫ് വേണം എന്ന കെഎസ്‍ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ തരിഫ് വേണം എന്നാണ് കെഎസ്‍ഇബിയുടെ ആവശ്യം. ജനുവരി മുതൽ മെയ് വരെ ഇത്തരത്തിൽ സമ്മർ താരിഫ് ഉള്‍പ്പെടെയുള്ള നിരക്ക് വര്‍ധനയാണ് കെഎസ്ഇബിയുടെ ആവശ്യം.
നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന് പിന്നാലെയാണ് ഇരുട്ടടിയാണ് വീണ്ടും വൈദ്യുതി നിരക്കും കൂടുന്നത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിരവധി കാരണങ്ങളാണ് കെഎസ് ഇബി പറയുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വര്‍ധനവിനുള്ള കാരണങ്ങളായി പറയുന്നത്.
നവംബര്‍ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും ഇതിനാൽ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണന്ന് മന്ത്രി കെ കൃഷ്ണകുട്ടിയും പറയുന്നു. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.