637 കോടി രൂപ ഉടന്‍ അനുവദിക്കണം; ആംബുലന്‍സ് സര്‍വീസും; എന്‍എച്ച്എം ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയില്‍; കേന്ദ്രത്തിന് കത്തയച്ച് ആരോഗ്യമന്ത്രി

കേരളത്തില്‍ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കണമെന്ന് കാട്ടി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കത്തെഴുതി. സംസ്ഥാനത്തെ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023-24 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാന്റും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിച്ച് നല്‍കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം അനുവദിക്കാത്തതിനാല്‍ ആരോഗ്യ രംഗത്തെ പല വിഭാഗങ്ങളും ബുദ്ധിമുട്ട് നേരിടുന്നു. എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, എന്‍എച്ച്എം ജീവനക്കാരുടെ ശമ്പളം, ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, പാലിയേറ്റീവ് കെയര്‍, ഡയാലിസിസ്, തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് നിലവില്‍ ഇവ പ്രവര്‍ത്തിച്ച് വരുന്നത്. അതിനാല്‍ എത്രയും വേഗം തുക അനുവദിക്കണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.