മസാജ് പാർല‍ർ ജീവനക്കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സം​ഗം ചെയ്തു, പണവും തട്ടി; പൊലീസുകാരൻ അറസ്റ്റിൽ

ചെന്നൈയിൽ മസാജ് പാർലർ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. കോൺസ്റ്റബിൾ ആയ ബാവുഷ (28) ആണ്‌ അറസ്റ്റിലായത്. മസാജ് പാർലർ ജീവനക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ജീവനക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. അതേസമയം 65,000 രൂപയും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

വീട്ടിൽ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ട ബാവുഷ ഇവരുടെ ഭർത്താവിനെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ പറഞ്ഞയച്ചതിനു ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സാജ് പാർലർ ജീവനക്കാരിയെ വേശ്യാവൃത്തിക്ക് കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബാവുഷ 65,000 രൂപ തട്ടിയെടുത്തത്. ഈ കേസിൽ സസ്പെൻഷനിലായ പൊലീസുകാരനെ വിരുഗമ്പാക്കം ഓൾ-വുമൺ പൊലീസ് ‌അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒക്ടോബർ 17ന് രാത്രി 10 മണിയോടെ ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ തന്റെ അയൽവാസിയോട് പൊലീസുകാരൻ സംസാരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുട‍ർന്ന് ഇവരെ പിന്തുട‍ർന്ന ബാവുഷ വീട്ടിൽ അതിക്രമിച്ച് കയറി. വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതിനാൽ അറസ്റ്റ് ചെയ്യാനാണ് താൻ വന്നതെന്ന് ബാവുഷ പറയുകയും കേസ് പിൻവലിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഭീഷണിയിൽ ഭയപ്പെട്ടുപോയ യുവതി 50,000 രൂപ നൽകിയെങ്കിലും ഇയാൾ കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു.

സമീപത്തെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഭർത്താവിനെ അയച്ച ശേഷം യുവതിയെ കിടപ്പുമുറിയിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ബലാത്സം​ഗം ചെയ്യുകയായിരുന്നു. എടിഎമ്മിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവിന്റെ പക്കൽ നിന്ന് 15,000 രൂപ തട്ടിയെടുത്ത് ബാവുഷ മുങ്ങി. സംഭവത്തിൽ ഒക്‌ടോബർ 23-ന് കുമുദ വിരുഗമ്പാക്കം ഓൾ-വുമൺ പൊലീസിൽ യുവതി പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ 319(2), 64, 408(6), 351(2) വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തു. തിരുവാൻമിയൂരിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.