രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ എഫ്‌ഐആർ

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ നടപടി. രവ്നീത് സിങ് ബിട്ടുവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിയിലാണ് നടപടി.

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിക്കവെ രാഹുലിനെ ഭീകരവാദിയെന്നാണ് രവ്നീത് സിങ് ബിട്ടു അധിക്ഷേപിച്ചത്. രാഹുലിനെതിരെ രൂക്ഷഭാഷയിലായിരുന്നു അധിക്ഷേപം. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും രാഹുൽ ഇന്ത്യക്കാരനല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ കർണാടക കോൺഗ്രസ് രവ്നീത് സിങ് ബിട്ടുവിനെതിരെ പരാതി നൽകി.

വാഷിങ്ടണിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന. സിഖ് സമുദായക്കാർക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയിൽ സംജാതമാകുന്നതെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതിനുവേണ്ടിയാണ് പോരാട്ടമെന്നും ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇതിനെതിരേ വൻ വിമർശങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

അതേസമയം പഞ്ചാബിൽ നിന്നുള്ള ബിജെപി എം.പിയാണ് രവ്‌നീത് സിങ് ബിട്ടു. പഞ്ചാബിലെ കോൺഗ്രസ് നേതാവായിരുന്ന വ്‌നീത് സിങ് ബിട്ടു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബിജെപിയിൽ ചേരുന്നത്. തുടർന്ന് മൂന്നാം മോദി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായും ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.