കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

കേരളത്തില്‍നിന്നുള്ള കോഴിക്കുഞ്ഞുങ്ങള്‍, കോഴിമുട്ട, മറ്റ് കോഴി ഉത്പന്നങ്ങളുടെ വരവ് നിരോധിച്ച് തമിഴ്‌നാട്. ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നീക്കം. കോഴിയോടൊപ്പം താറാവിന്റെ വരവും നിരേധിച്ചിട്ടുണ്ട്.
നിരോധനം ലംഘിച്ച് വരുന്ന സാധനങ്ങള്‍ പിടിച്ചെടുക്കാന്‍ സംസ്ഥാന അതിര്‍ത്തിപ്രദേശങ്ങളില്‍ തമിഴ്‌നാട് നിരീക്ഷണം ശക്തമാക്കി.

ആലപ്പുഴ ജില്ലയിലെ കൃഷിയിടങ്ങളില്‍ ചത്ത താറാവുകളെ പരിശോധിച്ചപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ പക്ഷിപ്പനി ഇതുവരെ കണ്ടെത്തിയിട്ടില്ല. മുന്‍കരുതലെന്നനിലയില്‍ കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണവകുപ്പാണ് പരിശോധന ആരംഭിച്ചത്.

തമിഴ്നാട്ടിലേക്കുവരുന്ന വാഹനങ്ങളില്‍ അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. നിയമംലംഘിച്ച് കൊണ്ടുവരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് തിരിച്ചയക്കാനാണ് അധികൃതര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. കേരളത്തില്‍നിന്നുള്ള കാലിത്തീറ്റയ്ക്കും തമിഴ്‌നാട്ടില്‍ നിരോധനമുണ്ട്.

ആലപ്പുഴയില്‍ വിവിധയിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ ബാധിച്ചതായി സംശയിക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കണം.

കേരളത്തില്‍ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കാനാണ് നിര്‍ദേശം. ഫാമുകളില്‍ കോഴികള്‍ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനി ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ ഉടന്‍ വെറ്ററിനറി വകുപ്പിനെ അറിയിക്കണം.

കഴിഞ്ഞാഴ്ച വരെ കിലോക്ക് 170 രൂപ വരെയെത്തിയിരുന്ന കോഴിയുടെ വില 140 രൂപയില്‍ താഴെയായിരിക്കുകയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളിലും അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുന്ന സ്ഥിതിയാണ്.

കേരളത്തോട് ചേര്‍ന്നുള്ള കോയമ്ബത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാര്‍ ഉള്‍പ്പെടെ 12 ചെക്‌പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ പോസ്റ്റുകളും സജ്ജമാക്കിയിട്ടുണ്ട്.