കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; അരവിന്ദ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു; കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് എഎപി

മദ്യനയത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. തിഹാര്‍ ജയിലില്‍ കഴിയുന്ന കേജരിവാളിനെ ജയിലില്‍ എത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസിലെ ജാമ്യഹര്‍ജി ഇന്നു സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

തിഹാര്‍ ജയിലില്‍ കഴിയുന്ന കേജരിവാളിനെ ഏറെ നേരം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇന്നു സിബിഐ കോടതിയില്‍ ഹാജരാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിബിഐയാണ് മദ്യനയക്കേസില്‍ ആദ്യം അന്വേഷണം തുടങ്ങിയത്.

പിന്നീടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയത്. ഇഡി കേസിലാണ് കേജ്രിവാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അതേസമയം കേജരിവാളിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എഎപി രംഗത്ത് എത്തി.

അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി ഇന്നലെ പറഞ്ഞിരുന്നു.

വിചാരണ കോടതി നല്‍കിയ ജാമ്യം ഹൈകോടതി തടഞ്ഞു. ഇ.ഡിയുടെ വാദം ശരിവച്ച ഹൈകോടതി, വിചാരണ കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണ കോടതി കേസ് സംബന്ധിച്ച വിശദാംശങ്ങളില്‍ മനസ്സിയിരുത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പ്രോസിക്യൂഷന് തെളിവ് ഹാജരാക്കാനും വാദിക്കാനും സമയം നല്‍കിയില്ലെന്നും ഹൈകോടതി വിമര്‍ശിച്ചു.

ജൂണ്‍ 20നാണ് റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തൊട്ടടുത്ത ദിവസം ഇ.ഡി നല്‍കിയ അപേക്ഷയില്‍ ജാമ്യത്തിന് ഇടക്കാല സ്റ്റേ നല്‍കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇ.ഡിയുടെയും കെജ്രിവാളിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് ഹൈക്കോടതി ഇന്നലെ അന്തിമ വിധി പ്രസ്താവിച്ചത്.