വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കലാപമായി; പൊലീസ് വാഹനമടക്കം കത്തിച്ചു; റോഡ്, തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു; ബംഗാളില്‍ സ്ഥിതി രൂക്ഷം

ബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരായ കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു. ഇന്നലെ രാത്രി വൈകിട 24 പര്‍ഗാനാസിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാര്‍ കൊല്‍ക്കത്തയിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കൊല്‍ക്കത്തയിലെ രാംലീല മൈതാനമായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്നാല്‍, രാംലീല മൈതാനിയില്‍ പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു പോലീസ് മാര്‍ച്ച് തടഞ്ഞത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ജനക്കൂട്ടം ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടതായും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പോലീസ് പറഞ്ഞു.

സംഘര്‍ഷത്തെത്തുടര്‍ന്നു ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് ഐഎസ്എഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. നേരത്തേ മുര്‍ഷിദാബാദിലും സംഘര്‍ഷം ഉണ്ടായിരുന്നു. ബംഗാളില്‍ അക്രമസംഭവങ്ങളില്‍ ഇതുവരെ 118 പേര്‍ അറസ്റ്റിലായി. റോഡ്, തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. അക്രമബാധിതമേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്.