'മുസ്ലിങ്ങള്‍ തുപ്പല്‍ ജിഹാദ് നടത്തുന്നു'; 'ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം'; വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎല്‍എ ടി രാജ സിംഗ്

ഹൈദരാബാദില്‍ വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎല്‍എ ടി രാജ സിംഗ്. മുസ്ലിങ്ങള്‍ രാജ്യത്ത് തുപ്പല്‍ ജിഹാദ് നടത്തുന്നുണ്ടെന്നായിരുന്നു രാജ സിംഗിന്റെ ആരോപണം. ഹൈദരാബാദിലെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നാണ് രാജയുടെ ആവശ്യം. യുപിയില്‍ കാവഡ് യാത്രയുടെ പശ്ചാത്തലത്തില്‍ ഹോട്ടലുടമകളോട് പേര് പ്രദര്‍ശിപ്പിക്കാന്‍ യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സമാന ആവശ്യവുമായി ഹൈദരാബാദിലെ ബിജെപി നേതാവും രംഗത്തെത്തിയിരിക്കുന്നത്. തുപ്പല്‍ ജിഹാദിന്റെ ഭാഗമായി മുസ്ലീങ്ങള്‍ വെള്ളത്തിലും ഭക്ഷണത്തിലും തുപ്പുന്ന രീതിയുണ്ട്. മുസ്ലീങ്ങള്‍ ഹോട്ടലുകള്‍ക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും രാജ സിംഗ് പറഞ്ഞു.

തുപ്പല്‍ ജിഹാദില്‍ ഹിന്ദു സഹോദരങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാജ സിംഗ് കൂട്ടിച്ചേര്‍ത്തു. നേരത്തെയും സമാന രീതിയില്‍ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ നേതാവാണ് രാജ സിംഗ്. ഇയാളുടെ പ്രസ്താവനയ്ക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതി സ്‌റ്റേ തുടരുകയാണ്. 19ന് ആയിരുന്നു യുപി സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.